
ടേൺബെറി: സ്കോട്ട്ലൻഡിലെ ടേൺബെറിയിലുള്ള തൻ്റെ ഗോൾഫ് ക്ലബ്ബിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിനെയും ഭാര്യ വിക്ടോറിയയെയും സ്വീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഗോൾഫ് ക്ലബ്ബിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരുമായി സംസാരിച്ച ട്രംപ്, യുകെയുമായുള്ള രാജ്യത്തിന്റെ ബന്ധം എത്രത്തോളം മികച്ചതാണെന്ന് പറഞ്ഞു. ഇരു നേതാക്കളും വ്യാപാരബന്ധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയെ സന്തോഷവാനാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് ട്രംപ് പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്‍റെ ഈ പ്രസ്താവന. സ്റ്റാർമറും ഇതിൽ സന്തോഷവാനായിരിക്കുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. യുകെ പ്രധാനമന്ത്രിക്ക് ഇതിൽ നേരിട്ട് പങ്കില്ലെങ്കിലും അദ്ദേഹം വളരെ സന്തോഷവാനായിരിക്കും. കാരണം, അവിടെ ഒരുതരം ഐക്യം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അമേരിക്കയും യൂറോപ്യൻ യൂണിയനും പുതിയ വ്യാപാര ഉടമ്പടിയിൽ എത്തിയതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സ്കോട്ട്ലൻഡിലെ ടേൺബെറിയിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്.പുതിയ ഉടമ്പടി പ്രകാരം യുഎസിൽ ഇറക്കുമതി ചെയ്യുന്ന യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് 15% താരിഫ് ബാധകമാകും. വെള്ളിയാഴ്ച മുതൽ ട്രംപ് നടപ്പിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന 30% ഇറക്കുമതി നികുതി നിരക്കിന്റെ പകുതിയാണിത്.
കൂടാതെ വലിയ അളവിൽ അമേരിക്കൻ ഊർജ്ജ ഉൽപ്പന്നങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങാൻ യൂറോപ്യൻ യൂണിയൻ നിർബന്ധിതമായിട്ടുണ്ട്. താരിഫ് ഒന്നുമില്ലാതെ യുഎസ് കയറ്റുമതിക്കാർ യൂറോപ്പിൽ നിരവധി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുും.“യൂറോപ്യൻ യൂണിയൻ അമേരിക്കയിൽ നിന്ന് 750 ബില്യൺ ഡോളറിന്റെ ഊർജ്ജം വാങ്ങാൻ സമ്മതിച്ചു, അവർ ഇതിനകം നിക്ഷേപിക്കുന്നതിനേക്കാൾ 600 ബില്യൺ ഡോളർ കൂടുതൽ അമേരിക്കയിൽ നിക്ഷേപിക്കും.” ട്രംപ് അവകാശപ്പെട്ടു