
വാഷിംഗ്ടണ്‍: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയില്ലെന്ന് സൂചിപ്പിക്കുന്ന യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ ചോർന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഡോണൾഡ് ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്. ഈ വിവരങ്ങൾ ചോർത്തിയവരെ രാജ്യദ്രോഹികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. റെയ്ഡിൽ 14 വലിയ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചിട്ടും, യുഎസ് ആക്രമണം ഇറാന്‍റെ ആണവ പരിപാടിയെ ഏതാനും മാസങ്ങൾ മാത്രമാണ് പിന്നോട്ട് നയിച്ചത് എന്നാണ് വെളിപ്പെടുത്തൽ വന്നത്.
സ്ഥലങ്ങളിലെ നാശനഷ്ടങ്ങളെക്കുറിച്ചും ഇറാന്‍റെ ആണവ അഭിലാഷങ്ങളിൽ ഈ ആക്രമണങ്ങൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമുള്ള യുഎസ് വിശകലനം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ ഇത് മാറിയേക്കാം. ഇത്തരം വിവരങ്ങൾ ചോർത്തുന്നത്, അത് എന്ത് വിവരമായാലും, ഏത് സൈറ്റിൽ നിന്നായാലും, അതിരുകടന്നതും രാജ്യദ്രോഹപരവുമാണ് എന്നത് പറയേണ്ടതില്ലല്ലോ എന്ന് വിറ്റ്കോഫ് പറഞ്ഞു.
അതുകൊണ്ട് അത് അന്വേഷിക്കുകയും ഇത് ചെയ്തവരെ, ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം. നേരത്തെ ട്രംപ് ഈ റിപ്പോർട്ടിനെ വ്യാജ വാർത്ത എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. അതേസമയം വിറ്റ്കോഫ് ഫോക്സിനോട് സംസാരിക്കുമ്പോൾ ഇതിനെ പൂർണ്ണമായും അസംബന്ധം എന്നും വിശേഷിപ്പിച്ചു. ഇറാന്‍റെ ആണവശേഷി പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടു എന്നതിൽ സംശയമില്ല. അതുകൊണ്ട് നമ്മൾ ലക്ഷ്യം നേടിയില്ലെന്ന് ഏതെങ്കിലും വിധത്തിൽ സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.