പണക്കാർക്ക് കിട്ടും യുഎസ് ഗോൾഡ് കാർഡ്, 50 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയാല്‍ ‘പൗരത്വം’ തരാമെന്ന് ട്രംപ്, റഷ്യക്കും സന്തോഷം

വാഷിങ്ടന്‍ : അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ മറ്റൊരു നിര്‍ണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിക്ഷേപത്തിനൊരുങ്ങുന്ന വിദേശികള്‍ക്കു പൗരത്വം നല്‍കാനാണു ട്രംപിന്റെ നീക്കം. ‘ഗോള്‍ഡന്‍ കാര്‍ഡിലൂടെ’ പൗരത്വം നേടാന്‍ 50 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയാല്‍ മതിയെന്നും ട്രംപ് പറയുന്നു.

യുഎസ് പൗരത്വം നേടാന്‍ സഹായിക്കുന്ന ഒന്നാണ് ഗോള്‍ഡന്‍ കാര്‍ഡ്. ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയിലുള്ള പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. രണ്ടാഴ്ചയ്ക്കകം പദ്ധതി നിലവില്‍ വരുമെന്നാണു സൂചന.

10 ലക്ഷം കാര്‍ഡുകള്‍ വിറ്റഴിക്കാനാണ് യുഎസിന്റെ നീക്കം.’ഇബി5 നിക്ഷേപക വീസാ സമ്പ്രദായം വഴി യുഎസിൽ ഗ്രീൻകാർഡ് ലഭിച്ചിരുന്നു. ഇത് ഒഴിവാക്കി. ഇബി5 വീസ ഇനി ഇല്ല. പകരം ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കും.

” രാജ്യത്തു നിക്ഷേപങ്ങള്‍ നടത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വിദേശികള്‍ക്കു പൗരത്വം ലഭിക്കാനുള്ള വഴിയാണിത്”. ട്രംപ് പറഞ്ഞു. നിരവധി ശതകോടീശ്വരനമാരുള്ള റഷ്യ ഈ അവസരത്തെ മുതലാക്കില്ലേ എന്ന ചോദ്യത്തിന് “അതിസമ്പന്നര്‍ക്കു ഗോള്‍ഡന്‍ കാര്‍ഡ് വാങ്ങുന്നതിലൂടെ അമേരിക്കയിലേക്ക് വരാനാകുമെന്നും ട്രംപ് പറഞ്ഞു. റഷ്യയിലെ ശതകോടീശ്വരന്‍മാര്‍ക്കും ഇത് വഴിതുറക്കുമെന്നും ട്രംപ് പറഞ്ഞു. ”റഷ്യയിലെ കോടീശ്വരന്മാര്‍ വളരെ നല്ല മനുഷ്യരാണ്. അവര്‍ക്കും ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുമെന്നാണ് പ്രതീക്ഷ” ട്രംപ് കൂട്ടിച്ചേര്‍ത്തു.