
വാഷിംഗ്ടണ്‍: കാർഷിക വ്യവസായം, ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ എന്നിവിടങ്ങളിലെ റെയ്ഡുകളും അറസ്റ്റുകളും നിർത്തിവെക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം കുടിയേറ്റ, കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) ഉദ്യോഗസ്ഥരോട്
ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഒരു ആഭ്യന്തര ഇമെയിലിനെയും, നിർദ്ദേശങ്ങളെക്കുറിച്ച് അറിവുള്ള മൂന്ന് യുഎസ് ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചാണ് റിപ്പോർട്ട്. കുടിയേറ്റക്കാരായ തൊഴിലാളികളെ കാര്യമായി ആശ്രയിക്കുന്ന രാജ്യത്തെ കാർഷിക, ഹോട്ടൽ വ്യവസായങ്ങളിൽ തന്‍റെ കുടിയേറ്റ നയങ്ങൾ വരുത്തുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ഒരു ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ലോസ് ഏഞ്ചൽസിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കുടിയേറ്റ റെയ്ഡുകൾക്കെതിരെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഈ നീക്കം.
ഡോണൾഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേറ്റതിന് ശേഷം, കുടിയേറ്റ നിയമലംഘനങ്ങൾ മാത്രം ആരോപിച്ച് തടങ്കലിൽ പാർപ്പിച്ചവരുടെ എണ്ണം എട്ട് മടങ്ങ് വർദ്ധിച്ചുവെന്ന് സർക്കാർ കണക്കുകൾ. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) പുറത്തുവിട്ട തടങ്കൽ കണക്കുകൾ പ്രകാരം, മറ്റ് ക്രിമിനൽ കേസുകളോ ശിക്ഷകളോ ഇല്ലാതെ അറസ്റ്റ് ചെയ്ത തടവുകാരുടെ എണ്ണം ജനുവരിയിൽ ഏകദേശം 860 ആയിരുന്നത് ഈ മാസം 7,800 ആയി ഉയർന്നു. 800 ശതമാനത്തിനധികമാണ് വർദ്ധനവ്.