
വാഷിംഗ്ടൺ: മരുന്ന് ഇറക്കുമതിക്ക് ചെറിയ നികുതി ഏർപ്പെടുത്തുമെന്നും, അത് 18 മാസത്തിനുള്ളിൽ 150 ശതമാനവും പിന്നീട് 250 ശതമാനവും വരെ ഉയർത്തുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മരുന്ന് ഉത്പാദനം രാജ്യത്തിനകത്ത് വർദ്ധിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു. പരമാവധി ഒന്നര വർഷത്തിനുള്ളിൽ ഇത് 150 ശതമാനമാകും, പിന്നീട് 250 ശതമാനമാകും. കാരണം, മരുന്നുകൾ നമ്മുടെ രാജ്യത്ത് തന്നെ നിർമ്മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
ആദ്യം ചുമത്തുന്ന നികുതി നിരക്ക് എത്രയായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയില്ല. കഴിഞ്ഞ മാസം, മരുന്നുകളുടെ നികുതി 200 ശതമാനം വരെ ഉയർന്നേക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ, മരുന്നുകൾക്കും സെമികണ്ടക്ടർ ചിപ്പുകൾക്കും 25 ശതമാനത്തിൽ നിന്നോ അതിൽ കൂടുതലോ നികുതി ചുമത്തി തുടങ്ങുമെന്നും, അത് ഒരു വർഷത്തിനുള്ളിൽ ഗണ്യമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സെമികണ്ടക്ടറുകൾക്കും ചിപ്പുകൾക്കുമുള്ള നികുതി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു, പക്ഷെ കൂടുതൽ വിവരങ്ങൾ നൽകിയില്ല. മരുന്ന് മേഖലയുടെ ദേശീയ സുരക്ഷാ പരിശോധന യുഎസ് നടത്തുന്നുണ്ട്. ഈ മേഖലയിൽ നികുതി ചുമത്താനുള്ള സാധ്യത മുന്നിൽ കണ്ട് വ്യവസായ സ്ഥാപനങ്ങൾ തയ്യാറെടുപ്പ് തുടങ്ങി. ഈ പരിശോധനയുടെ ഫലം എപ്പോൾ പുറത്തുവിടുമെന്ന് ഭരണകൂടം അറിയിച്ചിട്ടില്ല.











