
വാഷിംഗ്ടൺ: സമാധാന ചർച്ചകൾ സ്തംഭിച്ച സാഹചര്യത്തിൽ, യുക്രെയ്ൻ റഷ്യക്കെതിരെ ആക്രമണത്തിന് ഒരുങ്ങണമെന്ന് സൂചിപ്പിച്ച് ഡോണൾഡ് ട്രംപ്. ഒരു യുദ്ധത്തിൽ അധിനിവേശകരെ തിരിച്ച് ആക്രമിക്കാതെ വിജയിക്കുക എന്നത് പ്രയാസകരവും, ചിലപ്പോൾ അസാധ്യവുമാണെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു.
“പ്രതിരോധം മാത്രം ശക്തമായ ഒരു കായിക ടീമിന് ആക്രമിക്കാൻ അനുവാദമില്ലാത്ത അവസ്ഥ പോലെയാണിത്. ജയിക്കാൻ ഒരു സാധ്യതയുമില്ല! യുക്രെയ്നും റഷ്യയും തമ്മിലുള്ള യുദ്ധം അതുപോലെയാണ്,” ട്രംപ് പറഞ്ഞു.
“ദുഷിച്ചതും കഴിവുകെട്ടവനുമായ ജോ ബൈഡൻ യുക്രെയ്നെ തിരിച്ച് പോരാടാൻ അനുവദിക്കാതെ പ്രതിരോധിക്കാൻ മാത്രമാണ് അനുവദിച്ചത്. അതിന്റെ ഫലം എന്തായി? എങ്കിലും, ഞാൻ പ്രസിഡന്റായിരുന്നെങ്കിൽ ഈ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു – ഒട്ടും സാധ്യതയില്ല,” ട്രംപ് കൂട്ടിച്ചേര്‍ത്തു. ബൈഡൻ ഭരണകാലത്ത് യുക്രെയ്നിന് ദീർഘദൂര അമേരിക്കൻ മിസൈലുകൾ റഷ്യയിലേക്ക് തൊടുക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ, യുഎസ് സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് 2024 നവംബറിൽ ഈ നയത്തിൽ മാറ്റം വരുത്തിയിരുന്നു.