
വാഷിംഗ്ടണ്‍: കോൺഗ്രസ്സിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന നികുതി, നയ ബില്ലിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉറ്റ അനുയായിയായ ശതകോടീശ്വരൻ ഇലോൺ മസ്ക് ബില്ലിൽ നിരാശയുണ്ടെന്ന് പ്രകടിപ്പിച്ചതിന് ശേഷമായിരുന്നു ട്രംപിന്‍റെ പ്രതികരണം. മസ്കിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബില്ലിന്‍റെ ഉയർന്ന ചെലവ് ജനപ്രതിനിധി സഭയിലെ കടുപ്പമേറിയ രാഷ്ട്രീയത്തിന്‍റെ ഫലമാണെന്ന് ട്രംപ് സൂചിപ്പിച്ചു. റിപ്പബ്ലിക്കൻ നേതാക്കൾക്ക് രണ്ട് ജിഒപി വോട്ടുകൾ വരെ നഷ്ടപ്പെട്ടാലും ബിൽ പാസാക്കാൻ കഴിയുമായിരുന്നു. എന്നാൽ, കൂടുതൽ വെട്ടിക്കുറവുകൾ നടപ്പിലാക്കിയിരുന്നെങ്കിൽ പ്രധാനപ്പെട്ട മിതവാദികളുടെ വോട്ടുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നു.
നമുക്ക് ധാരാളം വോട്ടുകൾ ലഭിക്കണം, വെട്ടിക്കുറയ്ക്കാൻ നമുക്ക് സാധിക്കില്ല. നമുക്ക് ധാരാളം പിന്തുണ ആവശ്യമാണെന്ന് ഓവൽ ഓഫീസിൽ വെച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യും. അതിലെ ചില കാര്യങ്ങളിൽ സന്തുഷ്ടനല്ല, എന്നാൽ മറ്റു ചില കാര്യങ്ങളിൽ ഞാൻ വളരെ സന്തോഷവാനാണ്. ബിൽ നിയമമാക്കുന്നതിന് മുമ്പ് സെനറ്റിലൂടെയും വീണ്ടും ജനപ്രതിനിധി സഭയിലൂടെയും കടന്നുപോകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാസ്സീവ് സ്പെൻഡിംഗ് പാക്കേജ് നടപ്പിലാക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിയമനിർമ്മാണ ശ്രമത്തിൽ നിരാശയുണ്ടെന്നാണ് ശതകോടീശ്വരൻ ഇലോൺ മസ്ക് പറഞ്ഞക്. ഇത് ബജറ്റ് കമ്മി വർദ്ധിപ്പിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്‍റെ പുതിയ നിയമ നിര്‍മ്മാണം കണ്ടപ്പോൾ സത്യത്തിൽ നിരാശനായി. അത് ബജറ്റ് കമ്മി കുറയ്ക്കുകയല്ല, വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) ടീം ചെയ്യുന്ന പ്രവർത്തനങ്ങളെ തുരങ്കം വെക്കുകയും ചെയ്യുന്നുവെന്നും അടുത്തിടെ ഡോജ് നേതൃസ്ഥാനത്ത് നിന്ന് പിന്മാറിയ മസ്ക് പറഞ്ഞു.
ഒരു ബിൽ വലുതാകാം, അല്ലെങ്കിൽ അത് മനോഹരമാകാം. പക്ഷേ അത് രണ്ടും ഒരുമിച്ച് ആകുമോ എന്ന് തനിക്കറിയില്ല. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്‍റിന്‍റെ ഏറ്റവും അടുത്ത അനുയായി ആണെങ്കിലും ഈ വിഷയത്തിൽ അദ്ദേഹവുമായി വിയോജിപ്പാണ് മസ്ക് പ്രകടിപ്പിച്ചത്. 2017ലെ നികുതി ഇളവുകൾ 10 വർഷത്തേക്ക് നീട്ടുന്നതിന് സാമൂഹിക സുരക്ഷാ പദ്ധതികൾ വെട്ടിച്ചുരുക്കുന്നതിലൂടെ ഒരു പുതിയ സുവർണ്ണ കാലഘട്ടം എന്ന ട്രംപിന്‍റെ കാഴ്ചപ്പാട് നിറവേറ്റുന്ന “വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റിനെ” കുറിച്ചാണ് ടെസ്ല സിഇഒ പരാമർശിച്ചത്.