
വാഷിംഗ്ടണ്‍: ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും, അത്തരമൊരു നീക്കം അരാജകത്വത്തിലേക്ക് നയിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നാറ്റോ ഉച്ചകോടിക്ക് പോകുമ്പോൾ എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാനെ ഒരു ആണവായുധം നേടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ തന്നെ വിളിച്ച് ഇറാൻ വിഷയത്തിൽ സഹായം വാഗ്ദാനം ചെയ്തതായും റോയിട്ടേഴ്സ് റിപ്പോർട്ടുകൾ പറയുന്നു.
ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ സ്വരം കടുപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്‍റെ നടപടിയിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. ‘വെടിനിർത്തൽ കരാറിന്‍റെ ആത്മാവിനെ ദുർബലപ്പെടുത്തരുത്. ഇസ്രായേൽ ഇനി ഇറാനിൽ ബോംബുകൾ ഇടരുത്’- ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ ആണവശേഷി ഇല്ലാതായെന്നും ഇരുരാജ്യങ്ങളുടെയും വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ട്രംപ് പറഞ്ഞു.
ഇസ്രായേൽ നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രായേൽ സൈനിക നടപടിയ്ക്ക് ഒരുങ്ങുന്നത്. വെടിനിർത്തൽ പ്രഖ്യാപനം ഇരുരാജ്യങ്ങളും സമ്മതിച്ചതിന് രണ്ടര മണിക്കൂറിനുള്ളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇറാനിൽ നിന്നുള്ള മിസൈലുകൾ തെക്കൻ ഇസ്രായേലിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ പതിക്കുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്‌തെന്നാണ് ഇസ്രായേൽ സൈന്യം പറഞ്ഞത്.