
വാഷിംഗ്ടൺ: ഫെഡറൽ റിസർവ് ഗവർണർ ലിസ കുക്കിനെ പുറത്താക്കിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച അറിയിച്ചു. അദ്ദേഹത്തിന്‍റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു കത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ബാങ്കിന്‍റെ 111 വർഷത്തെ ചരിത്രത്തിൽ ഒരു പ്രസിഡന്‍റ് ഗവർണറെ പുറത്താക്കുന്നത് ഇതാദ്യമാണ്.
പലിശ നിരക്ക് കുറയ്ക്കാൻ ഫെഡ് അധിക സമയം എടുക്കുന്നുവെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഈ നീക്കം ഫെഡറൽ റിസർവിനെതിരെയുള്ള ട്രംപിന്‍റെ പോരാട്ടത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്.
മോർട്ട്ഗേജ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ അംഗങ്ങളും അടുത്തിടെ കുക്കിനെതിരെ രംഗത്തെത്തിയിരുന്നു. ഫെഡറൽ ഹൗസിംഗ് ഫിനാൻസ് ഡയറക്ടർ ബിൽ പുൾട്ടേൽ ഉന്നയിച്ച ഈ ആരോപണങ്ങൾ അന്വേഷിക്കാൻ നീതിന്യായ വകുപ്പ് പദ്ധതിയിടുന്നതായി അറിയിച്ചിരുന്നു. എന്നാൽ കുക്കിനെതിരെ ഇതുവരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല.
“നിയമപ്രകാരം കാരണം കൂടാതെ എന്നെ പുറത്താക്കാൻ പ്രസിഡന്‍റ് ട്രംപിന് അധികാരമില്ല,” കുക്കിന്റെ അഭിഭാഷകർ തിങ്കളാഴ്ച രാത്രി സിഎൻഎന്നിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. “ഞാൻ രാജിവെക്കില്ല. 2022 മുതൽ ഞാൻ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാൻ ചെയ്തുകൊണ്ടിരിക്കുന്ന എന്റെ കടമകൾ തുടർന്നും നിർവ്വഹിക്കും,” അവർ വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതികരിക്കാൻ ഫെഡറൽ റിസർവ് തയ്യാറായില്ല.