
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ ബാഗ്രാം എയർ ബേസിൻ്റെ നിയന്ത്രണം തിരികെ നേടാൻ യുഎസ് ശ്രമിക്കുകയാണെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 2021-ൽ മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടം അഫ്ഗാനിസ്ഥാനിൽ നിന്ന് നടത്തിയ പിന്മാറ്റം “അലങ്കോലമായ” ഒന്നായിരുന്നുവെന്ന് ട്രംപ് വിമർശിച്ചു.
യു.കെ. പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപിൻ്റെ നിർണായക പ്രഖ്യാപനം. “ഞങ്ങൾ അഫ്ഗാനിസ്ഥാൻ വിടാൻ പോകുകയായിരുന്നു, പക്ഷേ അത് ശക്തിയോടും അന്തസ്സോടും കൂടിയായിരിക്കും. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ എയർ ബേസുകളിൽ ഒന്നായ ബാഗ്രാം ഞങ്ങൾ നിലനിർത്താൻ പോവുകയായിരുന്നു. എന്നാൽ ഞങ്ങൾ അത് അവർക്ക് വെറുതെ കൊടുത്തു. ഞങ്ങൾ അത് തിരികെ നേടാൻ ശ്രമിക്കുന്നുണ്ട്.”
അഫ്ഗാനിസ്ഥാൻ-ചൈന അതിർത്തിക്ക് സമീപമുള്ള ബാഗ്രാം എയർ ബേസിന്റെ തന്ത്രപരമായ പ്രാധാന്യം ചൂണ്ടിക്കാട്ടി ട്രംപ് ഇതിനുമുമ്പും ഈ വിഷയം ഉന്നയിച്ചിരുന്നു. 2021-ൽ യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം “വളരെ മണ്ടത്തരമാണ്” എന്നും ട്രംപ് പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാൻ ഇപ്പോൾ താലിബാൻ്റെ നിയന്ത്രണത്തിലായതിനാൽ, തൻ്റെ ഭരണകൂടം താലിബാനുമായി ചർച്ച നടത്തി സൈനികത്താവളം തിരികെ നേടാൻ ശ്രമിക്കുമെന്ന് ട്രംപ് സൂചന നൽകി. “അവർക്ക് ഞങ്ങളിൽ നിന്ന് കാര്യങ്ങൾ ആവശ്യമുണ്ട്. അതുകൊണ്ട് ഞങ്ങൾ അത് തിരികെ നേടാൻ ശ്രമിക്കുകയാണ്,” ട്രംപ് ബക്കിംഗ്ഹാംഷെയറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.















