
കെയ്‌റോ: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തൻ്റെ 20-പോയിൻ്റ് വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം ഇതിനകം ആരംഭിച്ചു എന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ഈജിപ്തിൽ വെച്ച് ലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ-സിസിക്കൊപ്പം ഇരിക്കവെയാണ് കരാറിൻ്റെ അടുത്ത ഘട്ടം നടപ്പിലാക്കുന്നതിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്. “ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ആരംഭിച്ചു. ഈ ഘട്ടങ്ങൾ പരസ്പരം അൽപ്പം കൂട്ടിക്കുഴഞ്ഞാണ് കിടക്കുന്നത്,” ട്രംപ് പറഞ്ഞു.
മേഖലയെ രൂപാന്തരപ്പെടുത്തും
യുദ്ധം അവസാനിപ്പിക്കുക എന്നതിലുപരി ഈ 20-പോയിൻ്റ് പദ്ധതിയെ മേഖലയിലെ സമാധാനത്തിനായുള്ള വിശാലമായ ഒരു മുന്നേറ്റത്തിൻ്റെ തുടക്കമായിട്ടാണ് ഭരണകൂടം കാണുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഉൾപ്പെടെയുള്ള ഉന്നത നയതന്ത്രജ്ഞർ വാദിച്ചിരുന്നു.
പദ്ധതി നടപ്പാക്കുന്നതിൽ ഈജിപ്തിൻ്റെ പങ്ക് ചർച്ച ചെയ്ത റൂബിയോ ട്രംപിൻ്റെ അഭിപ്രായത്തോട് യോജിച്ചു. “അവർ (ഈജിപ്ത്) ഇവിടെ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചു, ഇത് ഗാസയെ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, മേഖലയെ രൂപാന്തരപ്പെടുത്തുന്നതിനെക്കുറിച്ചാണ്” റൂബിയോ പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കുന്നതിലും തുടർനടപടികളിലും ഈജിപ്ത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൂബിയോയുടെ ഈ പരാമർശങ്ങൾ എബ്രഹാം ഉടമ്പടികൾ (Abraham Accords) വിപുലീകരിക്കുന്നതിനും ഇസ്രായേലും നിരവധി അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനും ഇറാനുമായി പുതിയ ആണവ കരാർ ഉണ്ടാക്കുന്നതിനും വേണ്ടിയുള്ള തിരശ്ശീലയ്ക്ക് പിന്നിലെ ചർച്ചകളിലേക്ക് വിരൽ ചൂണ്ടുന്നു.