
വാഷിംഗ്ടൺ: തപാൽ വോട്ടെടുപ്പ് (മെയിൽ ഇൻ വോട്ടിംഗ്) സത്യസന്ധമായ തിരഞ്ഞെടുപ്പിന് അപകടമുണ്ടാക്കുമെന്ന തൻ്റെ അഭിപ്രായത്തോട് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും യോജിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അലാസ്കയിൽ റഷ്യൻ പ്രസിഡൻ്റുമായി മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിൻ്റെ “ഹാനിറ്റി” എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. “പുടിൻ, ഒരു മിടുക്കനായ വ്യക്തിയാണ്, അദ്ദേഹം പറഞ്ഞു മെയിൽ-ഇൻ വോട്ടിംഗ് ഉപയോഗിച്ച് സത്യസന്ധമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന്. ഇപ്പോൾ ലോകത്ത് ഒരു രാജ്യവും ഇത് ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു,” ട്രംപ് വ്യക്തമാക്കി.
2020-ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് ജോ ബൈഡനല്ല, താനാണ് വിജയിച്ചതെന്ന വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ച ട്രംപ്, തൻ്റെ സഹ റിപ്പബ്ലിക്കൻമാരോട് യുഎസ് വോട്ടിംഗ് സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കൂടുതൽ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളിൽ തപാൽ വോട്ട് ചെയ്തിട്ടുള്ള ട്രംപ്, 2024-ൽ തൻ്റെ അനുയായികളോടും അങ്ങനെ ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നു.
1999 മുതൽ റഷ്യയുടെ പ്രസിഡൻ്റോ പ്രധാനമന്ത്രിയോ ആയിരുന്ന പുടിൻ 2024-ലെ തിരഞ്ഞെടുപ്പിൽ 87 ശതമാനം വോട്ട് നേടി വീണ്ടും അധികാരത്തിലെത്തുകയായിരുന്നു.
ഈ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നതായി സ്വതന്ത്ര നിരീക്ഷകരും പ്രതിപക്ഷ നേതാക്കളും പാശ്ചാത്യ സർക്കാരുകളും ആരോപിച്ചിരുന്നു. ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവാൽനി 2024-ൽ ആർട്ടിക് ജയിലിൽ വെച്ച് മരണപ്പെട്ടിരുന്നു. ട്രംപുമായുള്ള സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കാൻ വാഷിംഗ്ടണിലെ റഷ്യൻ എംബസി ഉടൻ തയ്യാറായില്ല. ചില യുഎസ് തിരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ നടന്നതായി പുടിൻ മുമ്പ് തെളിവുകളൊന്നും നൽകാതെ ആരോപിച്ചിട്ടുണ്ട്. ഇത് 2020-ലെ തിരഞ്ഞെടുപ്പിന് ശേഷം ട്രംപ് നടത്തിയ വൻതോതിലുള്ള വോട്ടർ തട്ടിപ്പ് ആരോപണങ്ങൾക്ക് സമാനമാണ്.















