
വാഷിംഗ്ടണ്‍: ഇറാനും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും കനത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനുള്ള ഉപരോധങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നിർത്തിവെക്കാൻ കാരണം ടെഹ്റാന്‍റെ കോപവും വെറുപ്പും കാരണമാണെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. ഇറാൻ ലോകക്രമത്തിന്‍റെ ഒഴുക്കിലേക്ക് തിരികെ വരണമെന്നും അല്ലെങ്കിൽ കാര്യങ്ങൾ അവർക്ക് കൂടുതൽ മോശമാവുകയേ ഉള്ളൂ എന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ, ഉപരോധങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചും താൻ ആലോചിക്കുകയായിരുന്നു. അത് ഇറാനു പൂർണ്ണവും വേഗത്തിലുള്ളതുമായ തിരിച്ചുവരവിന് കൂടുതൽ നല്ല അവസരം നൽകിയേനെ എന്ന് ട്രംപ് കുറിച്ചു. പക്ഷേ ഇരാന്‍റെ ഭാഗത്ത് നിന്ന് തനിക്ക് കോപവും, വെറുപ്പും, അറപ്പും നിറഞ്ഞ ഒരു പ്രസ്താവനയാണ് ലഭിച്ചത്, അതോടെ ഉപരോധങ്ങൾ ലഘൂകരിക്കുന്നതിനുള്ള എല്ലാ ജോലികളും ഞാൻ ഉടനടി നിർത്തിയെന്നും ട്രംപ് സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, ഗാസയിൽ അടുത്ത ഒരാഴ്ചക്കുള്ളിൽ വെടിനിർത്തൽ കരാർ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമാധാന കരാറിനോട് ഭരണകൂടം എത്രത്തോളം അടുത്തെത്തിയെന്ന് ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് അടുത്തെത്തിയെന്ന് ഞാൻ കരുതുന്നു എന്നാണ് ട്രംപ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചില ആളുകളുമായി ഞാൻ ഇപ്പോൾ സംസാരിച്ചു. ഗാസയിൽ നടക്കുന്നത് ഭയാനകമായ ഒരു സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഒരു വെടിനിർത്തൽ ഉണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.