
ന്യൂയോർക്ക്: ടൈം മാഗസിന്റെ പുതിയ കവർ പേജിനെ ചൊല്ലി അമേരിക്കയിൽ വൻ വിവാദം. ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്‌ക് ഓവൽ ഓഫീസിലെ റെസല്യൂട്ട് ഡെസ്‌കിന് പിന്നിൽ നിൽക്കുന്ന ചിത്രമാണ് ടൈം പ്രസിദ്ധീകരിച്ചത്. സാധാരണയായി അമേരിക്കൻ പ്രസിഡന്റിന് മാത്രമാണ് റെസല്യൂട്ട് ഡെസ്കിൽ അവകാശം ഉള്ളത്. ട്രംപ് ഭരണത്തിൽ ഇലോൺ മസ്ക് വലിയ സ്വാധീന ശക്തിയാണെന്ന് തെളിയിക്കുന്ന തീരുമാനങ്ങൾ വരുന്നതിനിടെയാണ് ഈ കവറും പുറത്ത് വന്നിട്ടുള്ളത്. പുതിയ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ തലവനായി പ്രസിഡന്റ് മസ്‌കിനെ നിയമിച്ചിരുന്നു. ഫെഡറൽ വകുപ്പിലെ ഉദ്യോഗസ്ഥരെ മുഴുവൻ തകർക്കാൻ വകുപ്പിന് ഇപ്പോൾ അധികാരമുള്ളതിനാൽ പലരും മസ്‌കിന്റെ സ്വാധീനത്തിൽ മുഖം ചുളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചുവന്ന പശ്ചാത്തലമുള്ള കവറിൽ, പ്രസിഡന്റിന്റെ മേശയ്ക്കും അമേരിക്കൻ, പതാകകൾക്കും ഇടയിൽ മസ്‌ക് ഒരു കപ്പ് കാപ്പിയുമായി നിൽക്കുന്നതായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. റെസല്യൂട്ട് ഡെസ്‌കിൽ ഒരു കപ്പ് കാപ്പിയുമായി നിൽക്കുന്ന മസ്‌കിനെ വെച്ചുള്ള മാഗസിൻ കവറിനെ കുറിച്ച് ട്രംപിനോട് തന്നെ ചോദ്യങ്ങൾ ഉയർന്നു.
ടൈം മാഗസിൻ ‘ഇപ്പോഴും ബിസിനസ്സിൽ തുടരുന്നുണ്ടോ’ എന്ന് പരിഹാസത്തോടെ പറഞ്ഞ് പ്രസിഡന്റ് ചോദ്യം തള്ളിയെന്നാണ് വിവരങ്ങൾ. പുതിയ ലക്കം ടൈം താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഒരു മാധ്യമ പ്രവർത്തകൻ പ്രതികരിച്ചു.