
വാഷിംഗ്ടണ്‍: ആഭ്യന്തരകലാപം നേരിടാൻ സൈന്യത്തെ വിന്യസിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റിപ്പോർട്ടർമാരുമായി ഓവൽ ഓഫീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്‍റിന് ലഭ്യമായ ഏറ്റവും തീവ്രമായ അടിയന്തര അധികാരങ്ങളിലൊന്ന് പ്രയോഗിക്കാനുള്ള സാധ്യതയാണ് ട്രംപ് തള്ളാതിരുന്നത്. ഒരു കലാപം ഉണ്ടായാൽ, തീർച്ചയായും അത് പ്രയോഗിക്കും. നമുക്ക് കാണാം എന്നാണ് ട്രംപ് പറഞ്ഞത്.
ർആഭ്യന്തര കലാപം, അക്രമം എന്നിവ അടിച്ചമർത്തുന്നതിനോ ചില സാഹചര്യങ്ങളിൽ നിയമം നടപ്പാക്കുന്നതിനോ വേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിൽ സൈനിക സേനയെ വിന്യസിക്കാൻ ഇൻസറക്ഷൻ ആക്റ്റ് പ്രകാരം പ്രസിഡന്‍റിന് അധികാരമുണ്ട്. ഇതിനെ പലപ്പോഴും 1807-ലെ ഇൻസറക്ഷൻ ആക്റ്റ് എന്ന് പറയാറുണ്ടെങ്കിലും, 1792-നും 1871-നും ഇടയിൽ കോൺഗ്രസ് പാസാക്കിയ വിവിധ നിയമങ്ങളുടെ ഒരു സംയോജനമാണ് ഈ നിയമം.
ഇതിനിടെ കഴിഞ്ഞയാഴ്ച കുടിയേറ്റ നിയന്ത്രണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധങ്ങള്‍ക്കിടയില്‍ എരിതീയില്‍ എണ്ണ പകരുന്ന തരത്തിലുള്ള പ്രതികരണമാണ് വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സ് നടത്തിയത്. പ്രസിഡന്‍റ് ട്രംപ് പിന്മാറില്ല എന്ന് വാന്‍സ് തിങ്കളാഴ്ച വ്യക്തമാക്കുകയായിരുന്നു. ആയിരക്കണക്കിന് നാഷണല്‍ ഗാര്‍ഡ് സൈനികരെയും 700 മറൈനുകളെയും ലോസ് ഏഞ്ചല്‍സ് നഗരത്തിലേക്ക് വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തെച്ചൊല്ലി പ്രസിഡന്‍റ് ട്രംപും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് വാന്‍സിന്‍റെ പരാമര്‍ശങ്ങള്‍.