
വാഷിങ്ടന്‍ : യുഎസ് ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധകാര്യ വകുപ്പിനു നിര്‍ദേശം നല്‍കി. വ്യാഴാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് ട്രംപ് ഈ നീക്കം നടത്തിയതെന്നും ശ്രദ്ധേയം. ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ റഷ്യ പരീക്ഷിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് യുഎസ് നീക്കം. നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ പൊസൈയ്ഡന്‍ എന്നു പേരിട്ടിരിക്കുന്ന സമുദ്രാന്തര ഡ്രോണ്‍ കഴിഞ്ഞദിവസം പരീക്ഷിച്ചിരുന്നു. ആണവ ശേഷിയുള്ളതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകള്‍ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് റഷ്യ പരീക്ഷിച്ചത്. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് അവസാനമായി ഒരു ആണവായുധം പരീക്ഷിച്ചത് 1992 ലാണ്. മറ്റു രാജ്യങ്ങളേക്കാള്‍ ആണവായുധങ്ങള്‍ യുഎസിനുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ഏതെങ്കിലും പുതിയ ആണവായുധം എങ്ങനെ പ്രവർത്തിക്കുമെന്നതിന്റെയും പഴയ ആയുധങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ എന്നതിന്റെയും പരീക്ഷണമാണ് നടക്കുക. ഇതിനു പുറമേ, റഷ്യയിലും ചൈനയിലും അത്തരമൊരു പരീക്ഷണം അമേരിക്കയുടെ തന്ത്രപരമായ ശക്തിയുടെ ബോധപൂർവമായ അവകാശവാദമായി കാണപ്പെടും.
Trump suggests US to test nuclear weapons










