പകരച്ചുങ്കത്തിൽ ഇളവില്ല: ഇന്ത്യക്ക് ‘ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം 26%’, ചൈനയ്ക്ക് 34%: തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്നും ട്രംപ്

വാഷിങ്ടണ്‍: ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ പകരച്ചുങ്കം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം.

‘ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം’ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയ്ക്ക് 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് ട്രംപ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവും പ്രഖ്യാപിച്ചു. ജപ്പാന് 24 ശതമാനമാണ് തീരുവ. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇന്ത്യയെക്കുറിച്ച് സംസാരിച്ചപ്പോൾ ന്യൂഡൽഹിയുടെ തീരുവകളെ “വളരെ കഠിനമായ”ത് എന്നാണ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്. “അവരുടെ പ്രധാനമന്ത്രി (നരേന്ദ്ര മോദി) അടുത്തിടെ യുഎസിൽ വന്നു പോയി… അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്താണ്, പക്ഷേ ഞാൻ അദ്ദേഹത്തോട് പറഞ്ഞു ‘നിങ്ങൾ എന്റെ ഒരു സുഹൃത്താണ്, പക്ഷേ നിങ്ങൾ ഞങ്ങളോട് മര്യാദയ്ക്ക് പെരുമാറുന്നില്ല എന്ന് . ഇന്ത്യ നമ്മിൽ നിന്ന് 52 ​​ശതമാനം ഈടാക്കുന്നു, അതിനാൽ ഞങ്ങൾ അതിൻ്റെ പകുതി – 26 ശതമാനം – ഈടാക്കും” ട്രംപ് തുടർന്നു പറഞ്ഞു.

വര്‍ഷങ്ങളോളം മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ കൊള്ളയടിച്ചു. ഇനി അതുണ്ടാകില്ല. അമേരിക്ക അതിന്റെ വ്യാപാരം തിരിച്ചുപിടിച്ച ദിവസമായ ഏപ്രില്‍ രണ്ട് ‘വിമോചനദിന’മായി അറിയപ്പെടും.

നമുക്ക് മേല്‍ തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് നാം പകരച്ചുങ്കം ചുമത്തുകയാണ്. അവര്‍ നമ്മളോട് ചെയ്തത് നാം തിരിച്ച് ചെയ്യുന്നു അത്രമാത്രം, വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വെച്ച് സംസാരിക്കവെ ട്രംപ് പറഞ്ഞു. 10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം.

Trump Tariff Announcement 26 % on India

More Stories from this section

family-dental
witywide