
വാഷിംഗ്ടൺ: വെനസ്വേലയ്ക്കെതിരായ സമ്മർദ്ദം യുഎസ് ഭരണകൂടം ശക്തമാക്കുന്നതിന്‍റെ ഭാഗമായി, രാജ്യത്തിൻ്റെ അടുത്ത നടപടികൾ ചർച്ച ചെയ്യുന്നതിനായി പ്രസിഡന്‍റ് ഡോണൾഡ് വൈറ്റ് ഹൗസിൽ ഒരു കൂടിക്കാഴ്ച നടത്തുമെന്ന് സ്ഥിരീകരണം. ട്രംപിൻ്റെ കാബിനറ്റിലെയും ദേശീയ സുരക്ഷാ ടീമിലെയും പ്രധാന അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർക്ക് പുറമെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
ഓവൽ ഓഫീസിൽ യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്ന് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലൂടെയും കരീബിയൻ കടലിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചുകൊണ്ടും യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലക്കുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക യോഗം. പെൻ്റഗൺ “ഓപ്പറേഷൻ സതേൺ സ്പിയർ” എന്ന് പേരിട്ടിരിക്കുന്ന നീക്കത്തിൻ്റെ ഭാഗമായി ഒരു ഡസനിലധികം യുദ്ധക്കപ്പലുകളും 15,000 സൈനികരെയും യുഎസ് സൈന്യം ഈ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
കൂടാതെ, വെനസ്വേലയിലെ മയക്കുമരുന്ന് കടത്ത് കടൽമാർഗ്ഗത്തിന് പുറമെ വളരെ വേഗം കരമാർഗ്ഗത്തിലൂടെയും തടയുമെന്ന് പ്രസിഡന്‍റ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. വാരാന്ത്യത്തിൽ, വിമാനക്കമ്പനികൾക്കും പൈലറ്റുമാർക്കും ക്രിമിനൽ ശൃംഖലകൾക്കും വെനസ്വേലൻ വ്യോമാതിർത്തി ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകിക്കൊണ്ട് ട്രംപ് സോഷ്യൽ മീഡിയയിൽ ഒരു നിർദേശവും പുറപ്പെടുവിച്ചു.















