
വാഷിംഗ്ടൺ: ഇംഗ്ലീഷിനെ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കം തുടങ്ങി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതിനായുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് വെള്ളിയാഴ്ച രാത്രിയോടെ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. സര്‍ക്കാരും സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന ഏജന്‍സികളും ഇംഗ്ലീഷ് സംസാരിക്കാത്തവര്‍ക്ക് ഭാഷാസഹായം ലഭ്യമാക്കണമെന്ന മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റന്‍റെ ഉത്തരവ് റദ്ദാക്കുന്നതാകും ട്രംപിന്‍റെ പുതിയ ഉത്തരവെന്നാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.
ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കുന്നതിലൂടെ രാജ്യത്തെ ഐക്യം ഊട്ടിയുറപ്പാക്കാൻ സാധിക്കുമെന്നാണ് ട്രംപിന്‍റെ നിലപാട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനും സാധിക്കുമെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. നിലവില്‍ യുഎസിലെ 50 സംസ്ഥാനങ്ങളില്‍ 30-ലേറെ സംസ്ഥാനങ്ങളും ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയിട്ടുണ്ടെന്നാണ് ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘമായ യുഎസ്. ഇംഗ്ലീഷ് പറയുന്നത്.
പതിറ്റാണ്ടുകളായി യുഎസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കാനായുള്ള നിയമനിര്‍മ്മാണത്തിനായി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. രണ്ടാം വട്ടം യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ സ്പാനിഷ് ഭാഷയിലുള്ള പതിപ്പ് ട്രംപ് നീക്കം ചെയ്തിരുന്നു.











