
വാഷിംഗ്ടണ്‍: തന്‍റെ പ്രസംഗത്തിലെ ഒരു ഭാഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരെ കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബിബിസി അപകീർത്തി ആരോപണം തള്ളിക്കളഞ്ഞെങ്കിലും, തർക്കത്തിൽ നിന്ന് പിന്നോട്ട് പോകാൻ ട്രംപ് ഒരു സൂചനയും നൽകിയിട്ടില്ല. മുതിർന്ന ബിബിസി ഉദ്യോഗസ്ഥർ പലരും സ്ഥാനമൊഴിഞ്ഞിട്ടും, ഈ സംഭവം ലണ്ടനുമായുള്ള ബന്ധം സങ്കീർണ്ണമാക്കുമോ എന്ന ആശങ്ക വർദ്ധിക്കുന്നതിനിടയിലും തർക്കം തുടരുകയാണ്.
“ഞങ്ങൾ ഒരു ബില്യൺ മുതൽ അഞ്ച് ബില്യൺ ഡോളർ വരെ ആവശ്യപ്പെട്ട് അവർക്കെതിരെ കേസ് കൊടുക്കും, അടുത്ത ആഴ്ചയോടെ അത് ഉണ്ടാകും. എനിക്കിത് ചെയ്യേണ്ടിവരുമെന്ന് ഞാൻ കരുതുന്നു. അവർ പറ്റിച്ചതായി സമ്മതിക്കുക പോലും ചെയ്തിരിക്കുന്നു,” എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ഈ ഏറ്റവും പുതിയ പ്രസ്താവനയ്ക്ക് മുമ്പ്, ട്രംപ് 1 ബില്യൺ ഡോളർ നഷ്ടപരിഹാരത്തിന് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഈ തുക ബിബിസിയുടെ വാർഷിക വരുമാനത്തിൻ്റെ ഏകദേശം 13 ശതമാനത്തോളം വരും. ബിബിസിയുടെ വരുമാനം പ്രധാനമായും ബ്രിട്ടീഷ് പൊതുജനങ്ങളിൽ നിന്ന് പിരിക്കുന്ന ലൈസൻസ് ഫീസ് വഴിയാണ് ലഭിക്കുന്നത്. 2024-ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിബിസിയുടെ പ്രധാന പരിപാടിയായ പനോരമയിൽ സംപ്രേക്ഷണം ചെയ്ത പഴയ ക്ലിപ്പ് കഴിഞ്ഞ ആഴ്ച വീണ്ടും ശ്രദ്ധയിൽ വന്നിരുന്നു















