ട്രംപ് വെള്ളിയാഴ്ച സ്കോട്ട്ലൻഡിലേക്ക് ; സ്വകാര്യ ” യാത്രയെന്ന് വൈറ്റ് ഹൗസ്, ഗോള്‍ഫ് ക്ലബ് റിസോർട്ട് സന്ദർശനത്തിനുള്ള യാത്രയെന്നും റിപ്പോർട്ട്

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെള്ളിയാഴ്ച നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സ്‌കോട്ട്‌ലന്‍ഡിലേക്ക് പോകും. രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ യുകെ സന്ദര്‍ശനമാണിത്.
വൈറ്റ് ഹൗസ് സന്ദര്‍ശനത്തെ ഒരു ‘സ്വകാര്യ’ യാത്രയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി ട്രംപ് കൂടിക്കാഴ്ചയും നടത്തും. മന്ത്രി ജോണ്‍ സ്വിന്നിയും ട്രംപും കൂടിക്കാഴ്ച നടത്തുമെന്ന് സ്‌കോട്ടിഷ് സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.

അയര്‍ഷയര്‍ തീരത്തെ ടേണ്‍ബെറിയിലും അബര്‍ഡീന്‍ഷെയറിലെ മെനിയിലും ഉള്ള ഗോള്‍ഫ് റിസോര്‍ട്ടുകള്‍ യുഎസ് പ്രസിഡന്റ് സന്ദര്‍ശിക്കും.

ട്രംപിന്റെ ഈ സ്വകാര്യ യാത്രയെക്കുറിച്ച് ഇതിനകം തന്നെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ഒരു ഔദ്യോഗിക സന്ദര്‍ശനമല്ലാത്തതിനാല്‍ത്തന്നെ പ്രസിഡന്റ് ട്രംപിന് സ്വന്തം ഷെഡ്യൂള്‍ നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. യാത്രയുടെ പ്രധാന ഉദ്ദേശ്യം അദ്ദേഹത്തിന്റെ രണ്ട് ഗോള്‍ഫ് ക്ലബുകള്‍ സന്ദര്‍ശിക്കുക എന്നതാണ്. അബര്‍ഡീന്‍ഷെയറിലെ മെനിയിലെ ട്രംപ് ഇന്റര്‍നാഷണലും സൗത്ത് അയര്‍ഷെയറിലെ ട്രംപ് ടേണ്‍ബെറിയും. 2012 ല്‍ ട്രംപ് ആദ്യത്തേത് തുറക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം ടേണ്‍ബെറി വാങ്ങുകയും ചെയ്തു. വര്‍ഷങ്ങളായി അദ്ദേഹം രണ്ടിടങ്ങളിലും സ്ഥിരം സന്ദര്‍ശകനാണ്.

സ്‌കോട്ട്‌ലന്‍ഡുമായുള്ള ട്രംപിന്റെ ബന്ധങ്ങള്‍ അമ്മയിലൂടെയാണ് തുടങ്ങുന്നത്. ട്രംപിന്റെ അമ്മ മേരി ആന്‍ മക്ലിയോഡ് ട്രംപ്, ഐല്‍ ഓഫ് ലൂയിസിലെ സ്റ്റോര്‍ണോവേയ്ക്ക് പുറത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയാണ്. അവര്‍ 18 വയസ്സുള്ളപ്പോള്‍ ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റി, അവിടെ പിന്നീട് ബിസിനസുകാരനായ ഫ്രെഡ് ട്രംപിനെ വിവാഹം കഴിച്ചു. ടോങ്ങിലെ തന്റെ മുന്‍ വീട് ഒന്നിലധികം തവണ പ്രസിഡന്റ് സന്ദര്‍ശിച്ചിട്ടുണ്ട്, അമ്മയുടെ മാതൃരാജ്യത്തോടുള്ള തന്റെ സ്‌നേഹത്തെക്കുറിച്ച് പലപ്പോഴും ട്രംപ് വാചാലനായിട്ടുമുണ്ട്. അദ്ദേഹത്തിന്റെ നിക്ഷേപങ്ങള്‍ സ്‌കോട്ട്‌ലന്‍ഡിലെ അദ്ദേഹത്തിന്റെ രണ്ട് ബിസിനസുകളിലും തൊഴിലവസരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

അതേസമയം, പ്രസിഡന്റുമാരായി സേവനമനുഷ്ഠിക്കുന്നവര്‍ ഏതെങ്കിലും ബിസിനസുകള്‍ നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്നാണ് വ്യവസ്ഥയെങ്കിലും, ട്രംപ് ഇത് പാലിക്കുന്നില്ല. അദ്ദേഹം അവയില്‍ അടുത്ത താല്‍പ്പര്യം നിലനിര്‍ത്തുന്നു എന്നത് ഈ യാത്രയിലൂടെയും വ്യക്തമാണ്. സെപ്റ്റംബറില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ട്രംപ് വീണ്ടും യുകെയിലേക്ക് പോകും.

More Stories from this section

family-dental
witywide