
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പാകിസ്ഥാനെ വരുതിയിലാക്കിയെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീറിന് വൈറ്റ് ഹൗസിൽ വിരുന്നത് നൽകി ട്രംപ് നടത്തിയത് നിര്‍ണായക നീക്കമാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. റിപ്പോര്‍ട്ടുകൾ ശരിയാണെങ്കിൽ ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ ഇത് നിര്‍ണായക വഴിത്തിരിവായി മാറും.
പാകിസ്ഥാനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും യുഎസ് പ്രവേശനം നേടിയെടുത്തു എന്നാണ് വിവരങ്ങൾ. അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്ഥാനില്‍ നേരിട്ട് പ്രവേശനം അനുവദിക്കുക എന്നാണ് വിവരങ്ങൾ. ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തന്റെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും നൽകുന്നതിന് പകരമായി പാകിസ്ഥാനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും പ്രവേശനം നേടാൻ ട്രംപ് ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകൾ പാകിസ്ഥാൻ നിയന്ത്രിക്കുകയാണെങ്കിൽ മാത്രമേ ഈ വാഗ്ദാനം നിലനിൽക്കുകയുള്ളൂ എന്നും മുനീറിനോട് ട്രംപ് പറഞ്ഞു. പാകിസ്ഥാന് വലിയ തോതിൽ സാമ്പത്തിക സഹായവും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.