
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റഷ്യക്കെതിരെ കടുത്ത താരിഫുകൾ ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി. അടുത്ത 50 ദിവസത്തിനുള്ളിൽ വ്‌ളാഡിമിർ പുടിൻ യുക്രെയ്നുമായി വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ ഈ നടപടിയുണ്ടാകുമെന്നാണ് ട്രംപ് അറിയിച്ചത്.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ തിങ്കളാഴ്ചയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ ദ്വിതീയ താരിഫുകൾ ഏർപ്പെടുത്താൻ പോകുകയാണ്. 50 ദിവസത്തിനുള്ളിൽ ഒരു കരാർ ഉണ്ടായില്ലെങ്കിൽ അത് വളരെ ലളിതമാണ്. അവ 100 ശതമാനമായിരിക്കും, അതാണ് രീതി എന്ന് ട്രംപ് പറഞ്ഞു.
യുക്രെയിന് കൂടുതല്‍ സഹായം നല്‍കാനാണ് യുഎസ് നീക്കം. യുക്രെയിലേക്ക് പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അയയ്ക്കുമെന്ന് അറിയിച്ച് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. യുക്രെയ്നിലെ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടുള്ള അതൃപ്തി ട്രംപ് വീണ്ടും പ്രകടിപ്പിക്കുകയും ചെയ്തു. യുഎസ് പ്രത്യേക പ്രതിനിധി യുക്രെയ്നിലേക്ക് പോകും. ട്രംപ് വാഷിംഗ്ടണില്‍ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
യുക്രെയ്നിനെതിരായ മോസ്‌കോയുടെ ആക്രമണം മൂന്ന് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്നു, ഈ വേനല്‍ക്കാലത്ത് ആക്രമണങ്ങള്‍ രൂക്ഷമാവുകയും പോരാട്ടം അവസാനിപ്പിക്കാന്‍ യുഎസ് നേതൃത്വത്തിലുള്ള ചര്‍ച്ചകള്‍ ഇതുവരെ ഫലങ്ങളൊന്നും കാണുകയും ചെയ്തിട്ടില്ല.‘അവര്‍ക്ക് അത്യാവശ്യമായി ആവശ്യമുള്ള ആയുധങ്ങള്‍ ഞങ്ങള്‍ അയയ്ക്കും, എത്ര എണ്ണം വേണമെന്ന കാര്യത്തില്‍ ഞാന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പക്ഷേ അവര്‍ക്ക് സംരക്ഷണം ആവശ്യമുള്ളതിനാല്‍ അവര്‍ക്ക് ചിലത് ലഭിക്കും,’ ന്യൂജേഴ്സിയില്‍ ഫിഫ ക്ലബ് ലോകകപ്പ് ഫൈനല്‍ കണ്ട് മടങ്ങിയെത്തിയ ട്രംപ് ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.