എന്താണ് ട്രംപ് ഉദ്ദേശിച്ചത് ? ഒന്നും വ്യക്തമല്ല, പക്ഷേ മധ്യേഷ്യയിലാണ് നിര്‍ണായക നീക്കം

വാഷിങ്ടന്‍ : സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറിച്ച വാക്കുകള്‍ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നു. മധ്യേഷ്യയില്‍ യുഎസ് നിര്‍ണായക നീക്കത്തിന് ഒരുങ്ങുകയാണെന്ന സൂചനകളായിരുന്നു ട്രംപിന്റെ പോസ്റ്റില്‍ ഉണ്ടായിരുന്നത്. ”മധ്യപൂര്‍വ്വദേശത്തിന്റെ മഹത്വത്തിനായി നമുക്ക് ഒരു യഥാര്‍ത്ഥ അവസരം വന്നുചേര്‍ന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നത്. നമ്മള്‍ അത് പൂര്‍ത്തിയാക്കുക തന്നെ ചെയ്യും” ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍. എന്നാല്‍ എന്താണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പോസ്റ്റ് എന്ന പ്രത്യേകതയും ഉണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ടാകാം പ്രഖ്യാപനമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.