
വാഷിംഗ്ടണ്‍: ഇറാനുമേലുള്ള ആകാശത്ത് ഇപ്പോൾ പൂർണ്ണമായ നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎസ് സൈന്യം നിലവിലെ സംഘർഷങ്ങളിൽ നേരിട്ടുള്ള ഇടപെടൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇറാനുമേലുള്ള ആകാശത്ത് ഇപ്പോൾ പൂർണ്ണമായ നിയന്ത്രണമുണ്ടെന്നാണ് ട്രംപിന്‍റെ അവകാശവാദം. എന്നാല്‍, പ്രസ്താവനയിലെ ‘നമ്മൾ’ എന്നത് ആരെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമല്ല.
ഇറാന് നല്ല ആകാശ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമുണ്ടായിരുന്നു, പക്ഷേ അത് അമേരിക്കൻ നിർമ്മിതവും, വിഭാവനം ചെയ്തതും, നിർമ്മിച്ചതുമായ വസ്തുക്കളുമായി താരതമ്യം ചെയ്യാനാവില്ലെന്നും ട്രംപ് കുറിച്ചു.
ട്രൂത്ത് സോഷ്യൽ ആപ്പിലൂടെ ഇറാനുമായി ബന്ധപ്പെട്ട നിരവധി പ്രസ്താവനകളാണ് ട്രംപ് ഈ മണിക്കൂറുകളില്‍ പങ്കുവയ്ക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് കൃത്യമായി അറിയാമെന്ന് ട്രംപ് അവകാശപ്പെട്ടു. സംഘർഷത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ലാത്ത യുഎസിന് ഇതെല്ലാം അറിയാമെന്നാണ് യുഎസ് പ്രസിഡന്‍റ് അവകാശവാദം. ഖമേനി എളുപ്പമുള്ള ഒരു ലക്ഷ്യമാണ്. എന്നാൽ അവിടെ സുരക്ഷിതനാണ്. നമ്മൾ അദ്ദേഹത്തെ ഒഴിവാക്കാൻ (കൊല്ലാൻ!) പോകുന്നില്ല, ഇപ്പോഴെങ്കിലും ഇല്ലെന്ന് ട്രംപ് എഴുതി. പക്ഷേ സാധാരണക്കാർക്ക് നേരെ, അല്ലെങ്കിൽ അമേരിക്കൻ സൈനികർക്ക് നേരെ മിസൈലുകൾ അയക്കുന്നവരെ നമുക്ക് വേണ്ട. ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. മറ്റൊരു പോസ്റ്റിൽ നിരുപാധികമായ കീഴടങ്ങൽ ഇറാൻ നടത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്.













