വാഷിംങ്ടൺ: റഷ്യ- യുക്രെയ്ൻ യുദ്ധത്തെ ‘മോദിയുടെ യുദ്ധം’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യൻ സൈന്യത്തെ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങി സഹായിക്കുന്നുവെന്നും ഇത് യുഎസ് നികുതിദായകന് മേൽ അധികഭാരം ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്കയുടെ 50% ഇറക്കുമതി തീരുവയ്ക്ക് പിന്നാലെയായിരുന്നു നവാരോയുടെ ഈ പ്രസ്താവന.
ട്രംപിൻ്റെ ഇറക്കുമതി തീരുവ വർധിപ്പിച്ച നടപടി വ്യാപാരത്തെക്കാൾ ഉപരിയായി ഒരു രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധം ദുർബലപ്പെടുത്താനും, യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയെ പാശ്ചാത്യ രാജ്യങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് നിരീക്ഷകർ വ്യക്തമാകുത്. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകളെയും ഏകദേശം 48.2 ബില്യൻ ഡോളറിന്റെ കയറ്റുമതിയെ ഈ പുതിയ തീരുവകൾ ബാധിക്കുമെന്നാണ് കണക്കുകൾ.















