
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി അലക്സ് വോംഗും വൈറ്റ് ഹൗസിലെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവെക്കുമെന്ന് റിപ്പോർട്ട്. മാർച്ചിൽ, വാൾട്സ് ഒരു സിഗ്നൽ ഗ്രൂപ്പ് ചാറ്റ് ഉണ്ടാക്കുകയും അതിൽ അബദ്ധത്തിൽ ദി അറ്റ്ലാന്റിക് ജേണലിസ്റ്റ് ജെഫ്രി ഗോൾഡ്‌ബർഗിനെ ചേർക്കുകയും ചെയ്തതിനെ തുടർന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു. യെമനിലെ ഹൂത്തി ലക്ഷ്യങ്ങൾക്കെതിരായ സൈനിക നടപടിയെക്കുറിച്ചുള്ള മുതിർന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള സംഭാഷണങ്ങൾ ഈ ചാറ്റിലൂടെ പുറത്ത് വന്നിരുന്നു.
ദി അറ്റ്ലാന്റിക് ചാറ്റ് ചോർച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം വാൾട്സിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ വിമർശനങ്ങൾ ഉയർന്നപ്പോഴും ട്രംപ് അദ്ദേഹത്തെ പിന്തുണയ്ക്കുകയായിരുന്നു. വാൾട്സ് ഒരു പാഠം പഠിച്ചെന്നും അദ്ദേഹം നല്ല മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു. അതീവ രഹസ്യ ഗ്രൂപ്പിലേക്ക് ഗോൾഡ്‌ബർഗിനെ ചേർത്തതിന് വാൾട്സ് ‘പൂർണ്ണ ഉത്തരവാദിത്തം’ ഏറ്റെടുക്കുകയും ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ട്രംപ് ഇന്ന് തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കാൻ സാധ്യതയുണ്ട്. ട്രംപിന് തന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് ഒരു പുതിയ കാര്യമല്ല. തന്റെ ആദ്യ ടേമിൽ നിരവധി ഉദ്യോഗസ്ഥരെ അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. വാൾട്സ് അദ്ദേഹത്തിന്റെ രണ്ടാം പ്രസിഡൻസിയിലെ ആദ്യത്തെ ഒഴിവാക്കപ്പെട്ട വ്യക്തിയായി മാറുമെന്നാണ് റിപ്പോര്‍ട്ടുകൾ.










