ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരെ കുറ്റപത്രം സമർപ്പിച്ച് ട്രംപ് തിരഞ്ഞെടുത്ത യുഎസ് അറ്റോർണി

ന്യൂയോർക്ക് : ട്രംപിനെതിരെ കേസുമായി മുന്നോട്ടുനീങ്ങിയ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ നിയമിച്ച വെർജീനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള ഇടക്കാല യുഎസ് അറ്റോർണി ലിൻഡ്സെ ഹാലിഗൻ ആണ് വ്യാഴാഴ്ച ഒരു ഗ്രാൻഡ് ജൂറിക്ക് മുന്നിൽ ലെറ്റീഷ്യക്കെതിരെ തെളിവുകൾ സമർപ്പിച്ചത്. ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

“ആരും നിയമത്തിന് അതീതരല്ല. ഈ കേസിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ മനഃപൂർവവും ക്രിമിനൽ പ്രവൃത്തികളും പൊതുജനങ്ങളുടെ വിശ്വാസത്തിനു നേരെയുള്ള വമ്പിച്ച ലംഘനങ്ങളുമാണ്. ഈ കേസിലെ വസ്തുതകളും നിയമവും വ്യക്തമാണ്, നീതി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ അവ പിന്തുടരുന്നത് തുടരും,” ഹാലിഗൻ വ്യാഴാഴ്ച പത്രക്കുറിപ്പിൽ പറഞ്ഞു.

ട്രംപിന്റെ മറ്റൊരു ശത്രുവായ മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ കുറ്റം ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് ഹാലിഗന്റെ ഏറ്റവും പുതിയ നിയമനടപടി. വർഷങ്ങളായി കോമിയോടുള്ള തന്റെ വെറുപ്പ് ട്രംപ് പരസ്യമായി പ്രകടിപ്പിക്കുകയും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അതേസമയം, വിർജീനിയയിലെ അലക്സാണ്ട്രിയയിലെ ഫെഡറൽ കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് കോമി വാദിച്ചു.

ലെറ്റീഷ്യ ജെയിംസിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്ന് പ്രസിഡന്റ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനുമെതിരെ ജെയിംസ് നിരവധി തവണ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ട്രംപിനെതിരായ ന്യൂയോര്‍ക്ക് സിവില്‍ തട്ടിപ്പ് കേസ് കൊണ്ടുവന്നത് ലെറ്റീഷ്യ ജെയിംസായിരുന്നു. ട്രംപും മക്കളായ എറിക് ട്രംപ്, ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവരും ഈ കേസിലെ പ്രതികളാണ്. ഇവരുടെ ആസ്തി മൂല്യം പെരുപ്പിച്ച് കാട്ടി തട്ടിപ്പ് നടത്തിയെന്നാണ് ലെറ്റീഷ്യ ജയിംസ് കൊണ്ടുവന്ന കേസ്. 2022ലായിരുന്നു കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16നാണ് കേസിന്റെ വിധി വന്നത്. 464 മില്യണ്‍ ഡോളര്‍ പിഴയ്ക്കു പുറമെ ന്യൂയോര്‍ക്കില്‍ മൂന്നു വര്‍ഷത്തേക്ക് ട്രംപും മക്കള്‍ക്കും വായ്പയെടുക്കുന്നതും ബിസിനസ് നടത്തുന്നതും വിധി വഴി കോടതി തടഞ്ഞിരുന്നു. എന്നാല്‍, അപ്പീല്‍ കോടതിയെ സമീപിച്ചപ്പോള്‍ 464 എന്ന പിഴ 175 മില്യണ്‍ ഡോളറാക്കി കുറച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആരോപണം. ഡെമോക്രാറ്റായ പ്രോസിക്യൂട്ടര്‍ ട്രംപിനെ വേട്ടയാടുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാൽ ഈ കേസ് ലെറ്റീഷ്യ കെട്ടിച്ചമച്ചതാണെന്നതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ല.

ട്രംപിനെതിരായി കേസുണ്ടാക്കാന്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതായാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്.

More Stories from this section

family-dental
witywide