ലോസ് ആഞ്ചൽസ് കത്തുന്നതിനിടെ ട്രംപിന്‍റെ മറ്റൊരു കടുവെട്ട് നിയമം കൂടെ പ്രാബല്യത്തിൽ വന്നു; 12 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാ നിരോധനം

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിനെതിരായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ, ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുള്ള 12 രാജ്യങ്ങളിലെ പൗരന്മാർക്ക് ഏര്‍പ്പെടുത്തിയ യുഎസിലേക്കുള്ള പുതിയ യാത്രാ നിരോധനം തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ആഴ്ച ട്രംപ് ഒപ്പുവെച്ച പുതിയ ഉത്തരവ് അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ബാധകമാണ്. യുഎസിന് പുറത്തുള്ളതും സാധുവായ വിസ ഇല്ലാത്തതുമായ ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്മെനിസ്ഥാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിരോധന പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മുമ്പ് നൽകിയിട്ടുള്ള വിസകൾ റദ്ദാക്കുന്നില്ലെന്ന് യുഎസ് നയതന്ത്ര ദൗത്യങ്ങൾക്ക് വെള്ളിയാഴ്ച നൽകിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. എന്നാലും അപേക്ഷകൻ നിരോധനത്തിൽ നിന്നുള്ള ഇളവിനായുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ തിങ്കളാഴ്ച മുതൽ നിരസിക്കപ്പെടും. മുമ്പ് വിസ ലഭിച്ച യാത്രക്കാർക്ക് നിരോധനം പ്രാബല്യത്തിൽ വന്നതിനുശേഷവും യുഎസിൽ പ്രവേശിക്കാൻ കഴിയും. ട്രംപിന്‍റെ ആദ്യ ഭരണകാലത്ത്, പ്രധാനമായും മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പ്രവേശനം നിഷേധിക്കാൻ തിടുക്കപ്പെട്ട് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് നിരവധി വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും നിയമപരമായ വെല്ലുവിളികൾക്ക് കാരണമാവുകയും നയത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide