
വാഷിംഗ്ടൺ: ചില തീരുവകളിൽ 90 ദിവസത്തെ താൽക്കാലിക മരവിപ്പിക്കല്‍ കൊണ്ട് വന്നെങ്കിലും ഒരു രാജ്യത്തിനും തീരുവകളിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ചൈനീസ് നിർമ്മിത സാങ്കേതിക ഉൽപ്പന്നങ്ങൾ വ്യാപാര നടപടികളിൽ നിന്ന് ഒഴിവാക്കിയേക്കാമെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച മരവിപ്പിക്കല്‍ ഒരു ഒഴിവാക്കലല്ല എന്ന് ട്രംപ് ഞായറാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കുകയായിരുന്നു.
സ്മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും പോലുള്ള ഉൽപ്പന്നങ്ങൾ നിലവിലുള്ള 20 ശതമാനം ‘ഫെന്റാനിൽ താരിഫുകൾക്ക്’ വിധേയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു താരിഫ് ഒഴിവാക്കലും പ്രഖ്യാപിച്ചിട്ടില്ല. ഈ ഉൽപ്പന്നങ്ങൾ നിലവിലുള്ള 20 ശതമാനം ഫെന്റാനിൽ താരിഫുകൾക്ക് വിധേയമാണ്, അവ മറ്റൊരു താരിഫ് ‘ബക്കറ്റിലേക്ക്’ മാറുകയാണെന്ന് ട്രംപ് പറഞ്ഞു. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ചുമത്തിയിരുന്ന 145 ശതമാനം താരിഫ് ഒഴിവാക്കുമെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അറിയിച്ചതിന് ശേഷമാണ് ഈ വിശദീകരണം.














