പുടിനെ മെരുക്കാൻ ട്രംപിന്‍റെ 19-ാം അടവ്! പക്ഷേ നെട്ടോട്ടമോടേണ്ടി വരുന്ന രാജ്യങ്ങളിൽ ഇന്ത്യയും, യുഎസ് പ്രസിഡന്‍റിന്‍റെ തീരുമാനം നിർണായകം

വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റഷ്യയെ നേരിട്ട് ലക്ഷ്യമിടാതെ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ഉപരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ പട്ടികയിൽ ഏറ്റവും മുന്നിൽ ചൈനയും ഇന്ത്യയുമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാമ്പത്തിക ശക്തികളാണ് ഈ രാജ്യങ്ങൾ. 50 ദിവസത്തിനുള്ളിൽ റഷ്യ സമാധാനത്തിന് സമ്മതിച്ചില്ലെങ്കിൽ ഈ രാജ്യങ്ങൾക്ക് സാമ്പത്തിക പിഴ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി.

ഇത് ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് വിപണികളെ മാത്രമല്ല, ലോകമെമ്പാടും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. വൻതോതിലുള്ള യുഎസ് താരിഫുകളും മറ്റ് ഉപരോധങ്ങളും ഒഴിവാക്കാൻ ഇന്ത്യയും ചൈനയും മറ്റ് എണ്ണ സ്രോതസ്സുകൾ കണ്ടെത്താൻ നെട്ടോട്ടമോടേണ്ടി വരും. അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം എണ്ണ വിൽപ്പനയിലൂടെ റഷ്യ ഏകദേശം 192 ബില്യൺ ഡോളർ നേടിയിരുന്നു. ഈ വരുമാനം തടസ്സപ്പെടുത്തുന്നത് ഫലപ്രദമായേക്കാം, പക്ഷേ മോസ്കോയ്ക്ക് മാത്രമല്ല, ലോകമെമ്പാടും ഇത് വലിയ വില നൽകേണ്ടി വരും.

പ്രതിദിനം 7 ദശലക്ഷത്തിലധികം ബാരൽ റഷ്യൻ എണ്ണയുടെ കയറ്റുമതി പെട്ടെന്ന് നിലച്ചാൽ ആഗോള എണ്ണ വില കുതിച്ചുയരാൻ സാധ്യതയുണ്ട്. ട്രംപിന്‍റെ ഭീഷണിയോട് എണ്ണ വിപണികൾ ഇതുവരെ കാര്യമായി പ്രതികരിച്ചിട്ടില്ല. ട്രംപ് ഈ ഭീഷണി നടപ്പാക്കുമോ എന്നും, നടപ്പാക്കുകയാണെങ്കിൽ എങ്ങനെയായിരിക്കും എന്നും ഉള്ള അനിശ്ചിതത്വമാണ് ഇതിന് കാരണം. ചൈനയും ചൊവ്വാഴ്ച ഈ വിഷയത്തിൽ അമ്പരപ്പ് കാണിച്ചില്ല. യുക്രൈനിലെ സംഘർഷം ബലപ്രയോഗത്തിലൂടെ അവസാനിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide