ട്രംപിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു ; ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിനു പിന്നാലെ അതീവ ജാഗ്രത

ന്യൂഡല്‍ഹി : യുഎസിലെ കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ചാര്‍ളി കിര്‍ക്കിന്റെ മരണത്തെ തുടര്‍ന്ന് ട്രംപിന്റെ സുരക്ഷ വൈറ്റ് ഹൗസ് വര്‍ദ്ധിപ്പിച്ചു.

2001 സെപ്റ്റംബര്‍ 11 ലെ ആക്രമണങ്ങളുടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ ട്രംപ് വ്യാഴാഴ്ച വൈകുന്നേരം ന്യൂയോര്‍ക്കില്‍ പങ്കെടുക്കുമ്പോള്‍ കൂടുതല്‍ സുരക്ഷയിലായിരുന്നു അദ്ദേഹം. വാള്‍ സ്ട്രീറ്റ് ജേണലിന്റെയും സിഎന്‍എന്നിന്റെയും റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വ്യാഴാഴ്ച ട്രംപ് പങ്കെടുത്ത 9/11 അനുസ്മരണ ചടങ്ങ് പെന്റഗണിന്റെ പരമ്പരാഗത സ്ഥലത്ത് നിന്ന് കെട്ടിടത്തിന്റെ മതിലുകള്‍ക്ക് പുറത്തുള്ള ഒരിടത്തേക്ക് മാറ്റിയിരുന്നു.

ഡെട്രോയിറ്റ് ടൈഗേഴ്‌സിനെതിരായ മത്സരം കാണാന്‍ വ്യാഴാഴ്ച വൈകി യാങ്കി സ്റ്റേഡിയത്തില്‍ ട്രംപ് സന്ദര്‍ശിക്കുന്നതിനായി കൂടുതല്‍ സുരക്ഷാ നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്ന ഇടങ്ങളിലെല്ലാം അതി ശക്തമായ പരിശോധനയും സുരക്ഷാ സേനയുടെ വിന്യാസവുമുണ്ട്.

ചാര്‍ളി കിര്‍ക്ക് വധം
ബുധനാഴ്ച പകല്‍ സാമൂഹിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും തോക്ക് അക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയും ചെയ്യുന്നതിനിടെയാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. അരിസോണ ആസ്ഥാനമായുള്ള ടേണിംഗ് പോയിന്റ് യുഎസ്എ എന്ന ലാഭേച്ഛയില്ലാത്ത രാഷ്ട്രീയ യുവജന സംഘടന യൂട്ടാ വാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ സോറന്‍സെന്‍ സെന്ററില്‍വെച്ച് നടത്തിയ ഒരു പരിപാടിക്കിടയിലായിരുന്നു സംഭവം. കൊലപാതകത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചാര്‍ളി കിര്‍ക്ക് സംസാരിക്കുന്നതിനിടെ പെട്ടെന്ന് ഒരു വെടിയൊച്ച മുഴങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ കഴുത്തിന്റെ ഇടതുവശത്ത് നിന്ന് രക്തം ഒഴുകി, കാണികള്‍ പരിഭ്രാന്തരായി. ദൃശ്യങ്ങളില്‍ ഇവയെല്ലാം വ്യക്തമായിരുന്നു.

More Stories from this section

family-dental
witywide