ബൈഡൻ ശക്തിയപ്പെടുത്തിതെല്ലാം ട്രംപ് തകർക്കും, വിമ‍ർശനവുമായി ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം; ‘ഇന്ത്യയോടുള്ള നിലപാട് മാറ്റണം’

വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അശ്രദ്ധമായ വിദേശനയം ഇന്ത്യ-യുഎസ് ബന്ധത്തിലെ ദശാബ്ദങ്ങളുടെ പുരോഗതിയെ അപകടത്തിലാക്കുകയാണെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം സിഡ്‌നി കമ്ലാഗർ-ഡോവ് മുന്നറിയിപ്പ് നൽകി. റിപ്പബ്ലിക്കൻ പാർട്ടി മൗനം പാലിക്കുകയാണെന്നും അവർ ആരോപിച്ചു. സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യയിലെ ഹൗസ് ഫോറിൻ അഫയേഴ്‌സ് സബ്കമ്മിറ്റിയിലെ റാങ്കിംഗ് അംഗമെന്ന നിലയിൽ സംസാരിക്കവെ, ട്രംപ് ഈ നിലപാട് മാറ്റണമെന്ന് കമ്ലാഗർ-ഡോവ് ശക്തമായി ആവശ്യപ്പെട്ടു.

“ട്രംപിന്റെ അശ്രദ്ധമായ വിദേശനയം യുഎസ്-ഇന്ത്യ ബന്ധത്തിലെ ദശാബ്ദങ്ങളുടെ പുരോഗതിയെ ഭീഷണിപ്പെടുത്തുന്നു. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി ഒന്നും ചെയ്യുന്നില്ല. ഈ ബന്ധം ട്രംപിന്റെ അഹങ്കാരത്തിന് വേണ്ടി ബലികഴിക്കാൻ പാടില്ല,” അവർ പറഞ്ഞു.

മുൻ പ്രസിഡന്റ് ജോ ബൈഡന്റെ റെക്കോർഡിനെ പ്രശംസിച്ച കമ്ലാഗർ-ഡോവ്, അദ്ദേഹം “പ്രതിരോധം, തന്ത്രപരമായ സാങ്കേതികവിദ്യകൾ, ക്വാഡ് എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തി, അതുവഴി ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു,” എന്നും പറഞ്ഞു. എന്നാൽ ട്രംപ് ഈ പ്രവർത്തനങ്ങളെ പെട്ടെന്ന് തകർക്കുകയാണെന്നും, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തീരുമാനത്തെയും അവർ വിമർശിച്ചു.