
വാഷിംഗ്ടൺ: ഏപ്രിലിൽ ചൈന സന്ദർശിക്കാനുള്ള ചൈനീസ് നേതാവ് ഷി ജിൻപിങ്ങിന്റെ ക്ഷണം സ്വീകരിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അടുത്ത വർഷം അവസാനം ഷിയെ യുഎസ് സന്ദർശനത്തിനായി ക്ഷണിച്ചുകൊണ്ട് താൻ മറുപടി നൽകിയതായും ട്രംപ് പറഞ്ഞു.
ദക്ഷിണ കൊറിയയിൽ ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്തി ഏകദേശം ഒരു മാസത്തിന് ശേഷം ഷിയുമായി ട്രംപ് ഇന്നലെ ഫോണിൽ സംസാരിച്ചിരുന്നു. ശേഷമാണ് ട്രംപ് ചൈനീസ് സന്ദർശനത്തെക്കുറിച്ച് അറിയിച്ചത്. യുക്രെയ്നെക്കുറിച്ചും, ഫെന്റനൈൽ, അമേരിക്കൻ സോയാബീൻ വാങ്ങൽ തുടങ്ങിയ വിഷയങ്ങളിലും ഇരു നേതാക്കളും ചർച്ച നടത്തിതായി ട്രംപ് പറഞ്ഞു. ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം വളരെ ശക്തമാണെന്ന് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് എഴുതി.
അതേസമയം, ഇരു നേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടത്തിയെന്ന കാര്യം ആദ്യം സ്ഥിരീകരിച്ചത് ചൈനയായിരുന്നെങ്കിലും ട്രംപിൻ്റെ സന്ദർശനത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ ഇരു നേതാക്കളും വ്യാപാരം, തായ്‌വാൻ, യുക്രെയ്ൻ എന്നിവയെക്കുറിച്ച് ചർച്ച ചെയ്തതായി ചൈന ചൂണ്ടിക്കാട്ടിയിരുന്നു. പുതുക്കിയ വ്യാപര കരാറിന്റെ ഭാഗമായി ചില ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ യുഎസ് കുറച്ചിരുന്നു. പിന്നാലെ അപൂർവ ധാതുവിഭവങ്ങളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ചൈന പിൻവലിക്കുകയും ചെയ്തു.
ആഗോള സമ്പദ്‌വ്യവസ്ഥയെ ഭീഷണിപ്പെടുത്തിയ വ്യാപാര യുദ്ധം ലഘൂകരിക്കുന്നതിനുള്ള നിരവധി ചർച്ചകൾക്ക് ശേഷം ബന്ധം ശക്തമായെന്ന് ഇരു രാജ്യങ്ങളും എടുത്തുകാണിക്കുമ്പോഴും രണ്ട് വൻശക്തികൾക്കും പല കാര്യങ്ങളിലും എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ട്രംപുമായുള്ള ചർച്ചയിൽ ഷി ജിൻപിങ് തായ്‍വാനെക്കുറിച്ചും സംസാരിച്ചുവെന്നും തായ്‍വാൻ വീണ്ടും ചൈനയുടെ ഭാഗമാകണമെന്ന കാര്യം ഷി പറഞ്ഞുവെന്നും ചൈനയ്ക്കു തായ്‍വാൻ എത്രമേൽ പ്രധാനമാണെന്നത് ട്രംപിന് മനസ്സിലായെന്നും ചൈന വ്യക്തമാക്കുന്നു. എന്നാൽ ഇതേക്കുറിച്ച് ട്രംപ് പ്രതികരിച്ചിട്ടില്ല.
Trump’s visit to China in April; Xi Jinping invited to the US by the end of next year









