അവര് പറയുന്നത് ഞാൻ ഗൗരവമായി എടുക്കുന്നില്ലെന്ന് ട്രംപ്; തുൾസി ഗാബാർഡുമായി ഇടഞ്ഞു; നിർണായക യോഗങ്ങളിൽ നിന്ന് ഒഴിവാക്കി

വാഷിംഗ്ടണ്‍: രാജ്യത്തിന്‍റെ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ തുൾസി ഗാബാർഡുമായി ഇടഞ്ഞ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തുൾസി ഗാബാർഡിൽ വൈറ്റ് ഹൗസിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്.
ഇറാൻ – ഇസ്രയേൽ സംഘര്‍ഷവുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങളിൽ നിന്ന് തുൾസി ഗാബാർഡിനെ പ്രസിഡന്‍റ് ട്രംപ് ഒഴിവാക്കിയിട്ടുണ്ട്. ഇറാൻ അടുത്തെങ്ങും ഒരു ആണവായുധം നിർമ്മിക്കാൻ സാധ്യതയില്ലെന്നുള്ള അമേരിക്കയുടെ ഇന്‍റലിജൻസ് റിപ്പോർട്ടിൽ നിന്നുള്ള പരാമര്‍ശമാണ് ട്രംപും തുൾസിയും തമ്മിൽ ഇടയാനുള്ള കാരണം.

തുൾസി പറയുന്നത് ഞാൻ ഗൗരവമായി എടുക്കുന്നില്ലെന്ന് തന്നെ ട്രംപ് തുറന്നടിച്ചു. ഹിരോഷിമ സന്ദർശനത്തിന് ശേഷം ന്യൂക്ലിയർ ഭീഷണി ചൂണ്ടിക്കാട്ടാൻ അമേരിക്കൻ നഗരങ്ങളിൽ അണുബോംബുകൾ വീഴുന്ന എഐ ആനിമേഷൻ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തതിലും വൈറ്റ് ഹൗസിന് അതൃപ്തിയുണ്ട്. അതേസമയം,
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ദേശീയ സുരക്ഷാ സംഘം വ്യാഴാഴ്ച വൈറ്റ് ഹൗസിൽ യോഗം ചേർന്നു. സിറ്റുവേഷൻ റൂമിൽ പ്രസിഡന്‍റുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ ഒത്തുചേരൽ.

വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുത്തു. ട്രംപിന്‍റെ ഔദ്യോഗിക ഷെഡ്യൂളിൽ ഈ കൂടിക്കാഴ്ചയെ ഇന്റലിജൻസ് ബ്രീഫിംഗ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, സിറ്റുവേഷൻ റൂമിലെ സ്ഥാനം സൂചിപ്പിക്കുന്നത് സാധാരണ ഓവൽ ഓഫീസിൽ നടക്കുന്ന ദൈനംദിന ഇന്‍റലിജൻസ് അപ്‌ഡേറ്റുകളേക്കാൾ കൂടുതൽ പ്രാധാന്യമുള്ള ചർച്ചകളായിരിക്കും ഇവിടെ നടക്കുക എന്നതാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ട്രംപ് തന്റെ സംഘവുമായി സിറ്റുവേഷൻ റൂമിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Also Read

More Stories from this section

family-dental
witywide