
വാഷിംഗ്ടണ്‍: അപൂർവ്വ ധാതുക്കളുടെ വിതരണം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള കരാർ നവംബർ അവസാനത്തോടെയുള്ള താങ്ക്‌സ്‌ഗിവിംഗ് അവധിക്ക് മുമ്പ് പൂർത്തിയാക്കാൻ വാഷിംഗ്ടൺ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ്. ഒക്ടോബർ അവസാനത്തോടെ ദക്ഷിണ കൊറിയയിൽ പ്രസിഡന്‍റുമാരായ ഡോണൾഡ് ട്രംപും ഷി ജിൻപിംഗും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വെച്ച് താൽക്കാലികമായി ധാരണയായതാണ് ഈ കരാർ. ഇതുപ്രകാരം സുപ്രധാന ധാതുക്കളുടെ കയറ്റുമതിയിൽ ഏർപ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് നിർത്തിവെക്കാൻ ബെയ്ജിംഗ് സമ്മതിച്ചിട്ടുണ്ട്.
ഓട്ടോ, ഇലക്ട്രോണിക്സ്, പ്രതിരോധം ഉൾപ്പെടെയുള്ള നിരവധി വ്യവസായങ്ങളിലെ അത്യാധുനിക ഇലക്ട്രോണിക് ഘടകങ്ങൾക്ക് അപൂർവ്വ ധാതുക്കൾ അത്യന്താപേക്ഷിതമാണ്. ഇവയുടെ ഖനനത്തിലും സംസ്കരണത്തിലും ചൈനയ്ക്ക് വലിയ ആധിപത്യമുണ്ട്. നവംബർ 27ന് വരുന്ന താങ്ക്‌സ്‌ഗിവിംഗിന് മുമ്പ് കരാർ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്കോട്ട് ബെസെന്‍റ് പറഞ്ഞു. “ഞങ്ങൾ ഇതുവരെ കരാർ പൂർത്തിയാക്കിയിട്ടില്ല,” എന്നും ബെസെന്‍റ് കൂട്ടിച്ചേര്‍ത്തു.
“കൊറിയയിൽ വെച്ച് ഞങ്ങളുടെ രണ്ട് നേതാക്കൾ, പ്രസിഡൻ്റ് ട്രംപും പ്രസിഡൻ്റ് ഷിയും, തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈന അവരുടെ കരാറുകൾ മാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” എന്നാൽ, ബെയ്ജിംഗ് കരാറിൽ നിന്ന് പിന്മാറിയാൽ, തിരിച്ചടിക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്സിന് ധാരാളം സാധ്യതകൾ ഉണ്ടെന്ന് ബെസെന്‍റ് മുന്നറിയിപ്പ് നൽകി.















