
ദോഹ/ടെഹ്റാൻ: അൽ ഉദൈദ് താവളത്തിന് നേരെ ഐആർജിസി നടത്തിയ ആക്രമണം ഖത്തറിന്‍റെ പരമാധികാരത്തിന്‍റെയും വ്യോമാതിർത്തിയുടെയും യുഎൻ ചാർട്ടറിന്‍റെയും ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഭരണകൂടം എന്ന നിലയിൽ, അന്താരാഷ്ട്ര നിയമമനുസരിച്ച് ഈ നഗ്നമായ ആക്രമണത്തോട് നേരിട്ട് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജെദ് അൽ അൻസാരി പറഞ്ഞു. ഖത്തരി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണം പരാജയപ്പെടുത്തുകയും ഇറാനിയൻ മിസൈലുകളെ വിജയകരമായി നേരിടുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെയാണെന്നാണ് ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്‍റെ വിശദീകരണം. ഈ നടപടി സൗഹൃദവും സഹോദരതുല്യവുമായ രാജ്യമായ ഖത്തറിനും അവിടുത്തെ മാന്യരായ ജനങ്ങൾക്കും ഒരു ഭീഷണിയും ഉയർത്തുന്നില്ല. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഖത്തറുമായുള്ള ഊഷ്മളവും ചരിത്രപരവുമായ ബന്ധം നിലനിർത്തുന്നതിനും തുടരുന്നതിനും പ്രതിജ്ഞാബദ്ധമാണ് എന്നും കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
ഖത്തറിലെ അൽ ഉദൈദ് എയർ ബേസിനെ ലക്ഷ്യമിട്ടുള്ള ഇറാൻ മിസൈൽ ആക്രമണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി ഖത്തർ പ്രതിരോധ മന്ത്രാലയം. ആക്രമണത്തിൽ മരണങ്ങളോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് ആക്രമണങ്ങളോടുള്ള പ്രതികരണമായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ശക്തവും വിനാശകരവുമായ മിസൈൽ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ പറഞ്ഞു. ഇറാന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും എതിരായ ഒരു ആക്രമണത്തിനും മറുപടി നൽകാതെ വിടില്ലെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ പറഞ്ഞു.