
ടെഹ്റാൻ; ഡോണൾഡ് ട്രംപ് ഇസ്രായേൽ നേതൃത്വത്തോട് ഇറാനിലെ ആക്രമണങ്ങൾ നിർത്താൻ ആവശ്യപ്പെട്ടാൽ ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ എളുപ്പത്തിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് ഇറാനിയൻ പ്രസിഡൻസിയുടെ വക്താവ് മജീദ് ഫറഹാനി. ഇറാൻ സിവിലിയൻ സംഭാഷണത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് നേരിട്ടോ അല്ലാതെയോ എന്നത് പ്രധാനമല്ല. ഇസ്രായേലികളുമായി ഒരു ഫോൺ കോൾ മാത്രം മതി, പ്രസിഡന്‍റ് ട്രംപിന് എളുപ്പത്തിൽ യുദ്ധം നിർത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേൽ ബോംബുകൾ ഇറാനെ ആക്രമിക്കുമ്പോൾ ചർച്ചകൾ അസാധ്യമാണെന്ന ഇറാനിയൻ നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. ആണവ സമ്പുഷ്ടീകരണം നിർത്തുന്നതിനെ ഇറാൻ പിന്തുണയ്ക്കില്ലെന്ന് ഫറഹാനി അറിയിച്ചു. ഇത് സമാധാനപരമായ ആവശ്യങ്ങൾക്കാണെന്ന് ടെഹ്‌റാൻ വ്യക്തമാക്കുന്നു. എന്നാലും വിട്ടുവീഴ്ചകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപക്ഷേ അത് കുറയാം, പക്ഷേ ഞങ്ങൾ അത് നിർത്തുകയില്ല എന്നാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, യുഎസുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇറാനെതിരായ ഇസ്രയേലിൻ്റെ കുറ്റകൃത്യങ്ങളിൽ യുഎസ് പങ്കാളിയായതിനാൽ അവരുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ പങ്കുചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ രണ്ടാഴ്ചത്തെ സമയപരിധി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ചിരുന്നു. ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.