
വാഷിംഗ്ടണ്‍: ചൈനയുമായുള്ള വ്യാപാര ചർച്ചകൾ നിലവിൽ സ്തംഭനാവസ്ഥയിലാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്‍റ്. ഇനി ചര്‍ച്ച മുന്നോട്ട് പോകണമെങ്കിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്റെയും നേരിട്ടുള്ള ഇടപെടൽ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകളുടെ സങ്കീർണ്ണത എടുത്തുപറഞ്ഞ അദ്ദേഹം, ഈ മാസം ആദ്യം ഒപ്പുവെച്ച 90 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ശേഷം പുരോഗതി മന്ദഗതിയിലായെന്നും കൂട്ടിച്ചേർത്തു.
“ചർച്ചകളുടെ വ്യാപ്തിയും സങ്കീർണ്ണതയും കണക്കിലെടുക്കുമ്പോൾ… ഇതിന് ഇരു നേതാക്കളുടെയും പരസ്പര ഇടപെടൽ ആവശ്യമായി വരും,” ബെസ്സെന്റ് പറഞ്ഞു. ട്രംപ് തന്‍റെ നിലപാട് വ്യക്തമാക്കിയാൽ ചൈന പ്രതികരിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഈ താൽക്കാലിക കരാർ വിപണികളെ ശാന്തമാക്കാൻ സഹായിച്ചെങ്കിലും, ചൈനയുടെ സർക്കാർ നിയന്ത്രിത സാമ്പത്തിക മാതൃകയെക്കുറിച്ചുള്ള യുഎസിന്‍റെ ആഴത്തിലുള്ള ആശങ്കകൾക്ക് പരിഹാരം കണ്ടില്ല. അതിനുശേഷം, ട്രംപ് ഭരണകൂടം ജപ്പാൻ, ഇന്ത്യ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെയുള്ള മറ്റ് പങ്കാളികളുമായുള്ള വ്യാപാര ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ജപ്പാൻ ഉൾപ്പെടെയുള്ള ചില വ്യാപാര പങ്കാളികൾ നല്ല ഉദ്ദേശ്യത്തോടെ ചർച്ചകൾ നടത്തുന്നുണ്ടെന്നും, വ്യാപാര കോടതിയുടെ വിധിക്ക് ശേഷം അവരുടെ നിലപാടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ബെസ്സെന്‍റ് നേരത്തെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വാഷിംഗ്ടണിൽ ഒരു ജാപ്പനീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.