
ഒട്ടാവ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അധിക തീരുവ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നും യുഎസ് കോടതി നിർദേശത്തെ സ്വാഗതം ചെയ്ത് കാനഡ. യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ്, വിധിയിലൂടെ ട്രംപിന്‍റെ മിക്ക അന്താരാഷ്ട്ര താരിഫുകളും തടഞ്ഞതിനെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രശംസിച്ചു. ട്രംപിന്‍റെ താരിഫുകൾ നിയമവിരുദ്ധവും അന്യായവുമാണെന്ന കാനഡയുടെ നിലപാടിന് ഇത് കൂടുതൽ സാധുത നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ തീരുമാനം നിയമവിരുദ്ധവും നീതിയുക്തമല്ലാത്തതുമായ താരിഫുകളെക്കുറിച്ചുള്ള കാനഡയുടെ ദീർഘകാല നിലപാടിന് അനുസൃതമാണ് എന്ന് കാർണി ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മാൻഹട്ടനിലെ അന്താരാഷ്ട്ര വ്യാപാരത്തിന് വേണ്ടിയുള്ള യുഎസ് കോടതിയാണ് ട്രംപിന്റെ അധിക തീരുവ തടഞ്ഞത്. എന്നാൽ, തീരുമാനത്തിനെതിരെ ട്രംപ് ഭരണകൂടം അപ്പീൽ നൽകിയിട്ടുണ്ട്. രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്‍റിന് അധികാരമില്ലെന്നും യുഎസ് കോൺഗ്രസാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഈ നിലപാട് സ്വീകരിച്ചത്. ഏപ്രിൽ 2ന് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ അധിക തീരുവയും അതിന് മുമ്പ് ചൈന, മെക്സികോ, കാനഡ തുടങ്ങിയവക്കുമേൽ ഏർപ്പെടുത്തിയ അധിക നികുതിയും ഇതോടെ ഇല്ലാതാകും. 10 ദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവിറക്കാൻ ട്രംപിനോട് നിർദേശിച്ചിട്ടുണ്ട്.