
പനാമ സിറ്റി: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ പനാമ കനാല്‍ അമേരിക്ക തിരിച്ചുപിടിക്കുമെന്ന് വീണ്ടും പ്രഖ്യാപനം. മധ്യ അമേരിക്കന്‍ രാജ്യമായ പനാമ സന്ദര്‍ശിച്ച ശേഷം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് പനാമ കനാല്‍ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് വാചാലനായത്.
പതിറ്റാണ്ടുകള്‍ക്ക് ശേഷം പനാമയിലേക്കുള്ള ഒരു യു.എസ് പ്രതിരോധ സെക്രട്ടറിയുടെ ആദ്യ സന്ദര്‍ശനമാണ് പീറ്റ് ഹെഗ്സെത്തിലൂടെ സാധ്യമായത്. പനാമ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോയുമായി ഹെഗ്സെത്ത് അടച്ചിട്ട മുറിയിലാണ് കൂടിക്കാഴ്ച നടത്തിയത്.
അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ണായക ജലപാതയായ പനാമ കനാലിന് പരിസരത്ത് ചൈനയുടെ നിക്ഷേപങ്ങളെയും ഇടപെടലുകളെയും കുറിച്ചുള്ള ആഴത്തിലുള്ള ആശങ്ക വാഷിംഗ്ടണ്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഹെഗ്സെത്തിന്റെ സന്ദര്‍ശനം. ചാരവൃത്തിയുടെ മറയായി ചൈനീസ് കമ്പനികളുടെ വാണിജ്യ ബന്ധങ്ങള്‍ ഉപയോഗിച്ച് ചൈനയെ കനാല്‍ ‘ആയുധവല്‍ക്കരിക്കാന്‍’ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പനാമ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, പനാമ സേനയുമായുള്ള യുഎസ് സൈന്യത്തിന്റെ സുരക്ഷാ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഹെഗ്സെത്ത് വ്യക്തമാക്കി.
പനാമ കനാലിലെ ചൈനയുടെ സ്വാധീനം ഫലപ്രദമായി അവസാനിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ചൈന ഈ കനാൽ നിർമ്മിച്ചിട്ടില്ല. ചൈന ഈ കനാൽ പ്രവർത്തിപ്പിക്കുന്നില്ല, ചൈന ഈ കനാൽ ആയുധമാക്കില്ല. പനാമയുടെ നേതൃത്വത്തിൽ, ഞങ്ങൾ കനാൽ സുരക്ഷിതമായും എല്ലാ രാജ്യങ്ങൾക്കും ലഭ്യമാകുന്ന തരത്തിലും നിലനിർത്തും,” യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.