
വാഷിംഗ്ടൺ: യുഎസ് വിസ അപേക്ഷകർ ഇനിമുതൽ അവരുടെ പാസ്‌പോർട്ടുകളും മറ്റ് രേഖകളും യുഎസ് എംബസിയിൽ നിന്നോ കോൺസുലേറ്റുകളിൽ നിന്നോ നേരിട്ട് കൈപ്പറ്റണം. രേഖകൾ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മുമ്പ് അപേക്ഷകർക്ക് വേണ്ടി പ്രതിനിധികൾക്ക് രേഖകൾ കൈപ്പറ്റാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് ഇനി അതിന് സാധിക്കില്ല.
ഇന്ത്യയിലെ യുഎസ് എംബസിയിൽ സേവനങ്ങൾക്ക് അപേക്ഷിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കാര്യത്തിൽ, മാതാപിതാക്കളോ അല്ലെങ്കിൽ നിയമപരമായ രക്ഷിതാവോ നേരിട്ട് ഹാജരാകണം. ഇരു മാതാപിതാക്കളും ഒപ്പിട്ട യഥാർത്ഥ സമ്മതപത്രം (ഒറിജിനൽ കൺസെന്റ് ലെറ്റർ) ഇവർ ഹാജരാക്കണം.
സമ്മതപത്രത്തിന്റെ സ്കാൻ ചെയ്തതോ ഇമെയിൽ വഴിയോ ഉള്ള പകർപ്പുകൾ ഇനി സ്വീകരിക്കുന്നതല്ല. രക്ഷിതാക്കളുടെ സമ്മതം കർശനമായി ഉറപ്പുവരുത്തുന്നതിനായാണ് ഈ മാറ്റം.
അതേസമയം, അപേക്ഷകർക്ക് വേണമെങ്കിൽ പാസ്‌പോർട്ട് വീട്ടിലെത്തിക്കാനുള്ള സൗകര്യവും ലഭ്യമാണ്. ഒരാൾക്ക് 1,200 രൂപയാണ് ഇതിന് ചെലവ് വരുന്നത്.
“അപേക്ഷകർക്ക് താൽപ്പര്യമുണ്ടെങ്കിൽ, 1,200 രൂപ ഫീസ് നൽകി അവരുടെ പാസ്‌പോർട്ടുകൾ വീട്ടിലോ ഓഫീസിലോ എത്തിക്കുന്നതിനുള്ള സൗകര്യം തിരഞ്ഞെടുക്കാവുന്നതാണ്,” യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസ അപ്പോയിന്റ്മെന്റ് സർവീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു