
അമേരിക്കയും യൂറോപ്യൻ യൂണിയനും പുതിയ വ്യാപാര ഉടമ്പടിയിൽ എത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സ്കോട്ട്ലൻഡിലെ ടേൺബെറിയിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.
പുതിയ ഉടമ്പടി പ്രകാരം യുഎസിൽ ഇറക്കുമതി ചെയ്യുന്ന യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് 15% താരിഫ് ബാധകമാകും. വെള്ളിയാഴ്ച മുതൽ ട്രംപ് നടപ്പിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയ 30% ഇറക്കുമതി നികുതി നിരക്കിന്റെ പകുതിയാണിത്. കൂടാതെ വലിയ അളവിൽ അമേരിക്കൻ ഊർജ്ജ ഉൽപ്പന്നങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങാൻ യൂറോപ്യൻ യൂണിയൻ സമ്മതിച്ചിട്ടുണ്ട്. പൂജ്യം ശതമാനം താരിഫുമായി യുഎസ് കയറ്റുമതിക്കാർ യൂറോപ്പിൽ നിരവധി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുും.
“യൂറോപ്യൻ യൂണിയൻ അമേരിക്കയിൽ നിന്ന് 750 ബില്യൺ ഡോളറിന്റെ ഊർജ്ജം വാങ്ങാൻ സമ്മതിച്ചു, അവർ ഇതിനകം നിക്ഷേപിക്കുന്നതിനേക്കാൾ 600 ബില്യൺ ഡോളർ കൂടുതൽ അമേരിക്കയിൽ നിക്ഷേപിക്കും.” ട്രംപ് അവകാശപ്പെട്ടു
അമേരിക്കൻ തൊഴിലാളികൾക്കും ബിസിനസുകൾക്കും വലിയ നേട്ടമായാണ് ഈ കരാറിനെ ട്രംപ് വിശേഷിപ്പിച്ചത്, ഇത് തൊഴിലവസരങ്ങൾ സംരക്ഷിക്കുകയും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കരാർ ഇല്ലായിരുന്നെങ്കിൽ, ഓഗസ്റ്റ് 1 മുതൽ നിരവധി യൂറോപ്യൻ ഉൽപ്പന്നങ്ങളുടെ താരിഫ് 10% ൽ നിന്ന് 30% ആയി ഉയരുമായിരുന്നു, ഇത് ഉയർന്ന വിലകൾക്കും വ്യാപാര സംഘർഷങ്ങൾക്കും കാരണമാകുമായിരുന്നു.
വിമാനങ്ങൾ, വിമാന ഭാഗങ്ങൾ, ചില രാസവസ്തുക്കൾ, ജനറിക് മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് പൂജ്യം-പൂജ്യം താരിഫ് നിരക്ക് അംഗീകരിച്ചിട്ടുണ്ടെങ്കിലും, 15% താരിഫ് യൂറോപ്പിന് ഇപ്പോഴും നിരാശാജനകമായ ഒരു ഫലമായാണ് കാണപ്പെടുന്നത്.
US, EU trade deal with 15% tariff to end trade standoff