
വാഷിംഗ്ടൺ: യുഎസിൽ ഗ്രീൻ കാർഡുള്ള വിദേശ പൗരനെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായി ആരോപണം. തടഞ്ഞതിന് പുറമെ നഗ്നനാക്കി പരിശോധിച്ചെന്നുമുള്ള കടുത്ത ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഫാബിയാൻ ഷ്‍മിട്ത്ത് എന്ന ജർമൻ പൗരൻ ലക്സംബർഗിൽ നിന്നുള്ള യാത്രയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച അമേരിക്കയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. 34കാരനായ ഇയാളെ വസ്ത്രങ്ങൾ അഴിച്ച് പരിശോധിച്ചതിന് പുറമെ എമിഗ്രേഷൻ വിഭാഗത്തിൽ ‘കടുത്ത’ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്.
ചോദ്യം ചെയ്യലിനൊടുവിൽ യുവാവിനെ അമേരിക്കൻ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. എന്ത് കാരണത്തിന്റെ പേരിലാണ് ഫാബിയാനെ കസ്റ്റഡിയിൽ എടുത്തതെന്ന കാര്യത്തിൽ കുടുംബത്തിന് വ്യക്തതയില്ല.
ക്രിമിനൽ കേസുകൾ ഒന്നും നിലവിലില്ല. ഗ്രീൻ കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വിദേശയാത്ര കഴിഞ്ഞ് എത്തുന്ന യുവാവിനെ സ്വീകരിക്കാൻ പങ്കാളി വിമാനത്താവളത്തിൽ എത്തിയിരുന്നു. നാല് മണിക്കൂർ കഴിഞ്ഞും ഫാബിയാൻ പുറത്തു വരാതായതോടെയാണ് പരാതി നൽകിയത്. അപ്പോഴാണ് കസ്റ്റഡിയിൽ എടുത്ത കാര്യം പുറത്ത് വന്നത്.