പലസ്തീന്‍ അനുകൂല പ്രതിഷേധം, വിദേശ വിദ്യാര്‍ത്ഥികളോട് കടുത്ത നടപടി : കോര്‍ണല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍

വാഷിംഗ്ടണ്‍: പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത കോര്‍ണല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ മൊമോദു താലിനോട് സ്വയം കീഴടങ്ങാന്‍ ആവശ്യപ്പെട്ട് യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍. വിദ്യാര്‍ത്ഥിക്കയച്ച ഒരു ഇമെയിലാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെചോദ്യം ചെയ്ത് താലിന്റെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.

താലിന്റെ അഭിഭാഷകര്‍ ഈ സംഭവവികാസത്തെ സംസാര സ്വാതന്ത്ര്യത്തിന്റെ ആക്രമണമാണെന്ന് വിശേഷിപ്പിച്ചു. പ്രതിഷേധക്കാരുടെ നാടുകടത്തല്‍ തടയാന്‍ താല്‍ കേസ് ഫയല്‍ ചെയ്യുകയും തന്നെ അപമാനിച്ചുവെന്ന് വ്യക്തമാക്കുകയും ചെയ്തു.

നാടുകടത്തല്‍ പ്രക്രിയയിലെ ആദ്യ ഘട്ടങ്ങളിലൊന്നാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അയച്ച ‘ഹാജരാകാനുള്ള നോട്ടീസ്’ എന്ന് താലിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. യുകെയിലെയും ഗാംബിയയിലെയും ഇരട്ട പൗരത്വമുള്ള താല്‍, ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിനെതിരായ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വിദേശ പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ നാടുകടത്തുമെന്ന് കടുത്ത തീരുമാനമെടുത്തതോടെയാണ് നടപടികള്‍ വേഗത്തിലാകുന്നത്. ഇസ്രായേലിനെതിരായ വിമര്‍ശനത്തെയും പലസ്തീന്‍ജനതയുടെ അവകാശങ്ങള്‍ക്കായുള്ള പിന്തുണയേയും ഭരണകൂടം തെറ്റായി കാണുന്നുവെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലില്‍ മറ്റ് വിദേശികളെ നാടുകടത്താനും ട്രംപിന്റെ ഭരണകൂടം ശ്രമിച്ചിട്ടുണ്ട്. മനുഷ്യാവകാശ വക്താക്കള്‍ ഈ നീക്കങ്ങളെ വ്യാപകമായി അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൊളംബിയ സര്‍വകലാശാലയിലെ മഹ്‌മൂദ് ഖലീലിനെ ഈ മാസം അറസ്റ്റ് ചെയ്തിരുന്നു. ഖലീല്‍ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന് തെളിവില്ലാതെയാണ് ട്രംപ് ആരോപിച്ചത്. എന്നാല്‍ തനിക്ക് ഹമാസുമായി ബന്ധമില്ലെന്ന് ഖലീല്‍ പറയുന്നു.

ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ഇന്ത്യക്കാരനായ ബദര്‍ ഖാന്‍ സൂരിയെ ഈ ആഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. സൂരി ഹമാസിനെ പിന്തുണച്ചിട്ടില്ലെന്ന് സൂരിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide