വാഷിംഗ്ടൺ: ഇസ്രയേലി ബന്ദികളായി മോചിപ്പിക്കാൻ ഹമാസുമായി അമേരിക്ക ഗൗരവമായ കൂടിയാലോചന നടത്തുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തയ്യാറായില്ലെങ്കിൽ സാഹചര്യങ്ങൾ കൂടുതൽ കഠിനവും മോശവുമാകുമെന്നും ട്രംപ് പറഞ്ഞു.എല്ലാവരെയും ഉടനടി വിട്ടയക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു. അതല്ലായെങ്കിൽ സാഹചര്യം കൂടുതൽ മോശമാകുന്നതിനൊപ്പം കഠിനവുമാകും’ എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറായില്ല.
ഹമാസ് 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ കടന്ന് കയറി 250ഓളം പേരെ ബന്ദികളാക്കിയിരുന്നു. നിലവിൽ അമ്പതോളം ഇസ്രയേലി ബന്ദികൾ നിലവിൽ ഹമാസിന്റെ തടവിലുണ്ടെന്നും ഇതിൽ ഇരുപത് പേർ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. താൽകാലിക വെടിനിർത്തലിനായി കുറച്ച് ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് പ്രതികരിച്ചിട്ടുണ്ടെങ്കിലും എല്ലാവരെയും മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
ഇസ്രയേൽ – ഗാസ യുദ്ധം അവസാനിപ്പിക്കണമെങ്കിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഹമാസ് നിരായുധരാകുകയും ബദൽ ഭരണസംവിധാനം സജ്ജമാക്കുകയും വേണമെന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം യുദ്ധം അവസാനിപ്പിച്ച് ഇസ്രയേൽ ഗാസയിൽ നിന്നും പിൻവാങ്ങണമെന്നാണ് ഹമാസിന്റെ ആവശ്യം. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചരണ ക്യാമ്പയിനെ പ്രധാന വാഗ്ദാനമായിരുന്നു ഗാസയിലെ അധിനിവേശം അവസാനിപ്പിക്കുമെന്നത്. എന്നാൽ ഇതുവരെയും ഇക്കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല.














