
വാഷിംഗ്ടണ്‍: ദക്ഷിണേഷ്യയിൽ കൊവിഡ് 19 കേസുകൾ വർധിക്കുന്നതിനിടയിലും, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഓരോ ആഴ്ചയും നൂറുകണക്കിന് പേര്‍ വൈറസ് ബാധ മൂലം മരിക്കുന്നതായി റിപ്പോര്‍ട്ട്. ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ഈ രോഗം ഇപ്പോഴും ഒരു വലിയ ഭീഷണിയായി തുടരുന്നു. കഴിഞ്ഞ മാസം ഓരോ ആഴ്ചയും ശരാശരി 350 പേർ കൊവിഡ് 19 കാരണം മരിച്ചിരുന്നുവെന്ന് സെന്‍ഫേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) അറിയിച്ചു.
മരണങ്ങൾ ഇപ്പോഴും സംഭവിക്കുന്നു എന്നത് അർത്ഥമാക്കുന്നത് ഇത് ഇപ്പോഴും പടരുന്നുണ്ട്, ആളുകൾക്ക് ഇത് ഇപ്പോഴും പിടിപെടുന്നുണ്ട് എന്ന് തന്നെയാണ് എന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഇൻഫെക്ഷ്യസ് ഡിസീസസ് ഡിവിഷനിലെ പീഡിയാട്രിക് വിഭാഗത്തിലെ പ്രൊഫസറായ ഡോ. ടോണി മൂഡി പറഞ്ഞു. ചൈനയിൽ വലിയ തോതിലുള്ള വൈറസ് അണുബാധയ്ക്ക് കാരണമായ പുതിയ കൊവിഡ് 19 വകഭേദത്തിന്റെ നിരവധി കേസുകൾ യുഎസ് വിമാനത്താവളങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന് സിഡിസി അറിയിച്ചു. വാഷിംഗ്ടൺ സ്റ്റേറ്റ്, കാലിഫോർണിയ, ന്യൂയോർക്ക് സിറ്റി പ്രദേശം, വിർജീനിയ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തിയ വിദേശ യാത്രക്കാരിൽ സിഡിസിയുടെ എയർപോർട്ട് സ്ക്രീനിംഗ് പ്രോഗ്രാം വഴി NB.1.8.1 എന്ന കൊവിഡ് 19 വകഭേദം കണ്ടെത്തിയിരുന്നു.