സ്റ്റുഡന്റ് വിസ അപേക്ഷകര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ‘പബ്ലിക്’ ആക്കണം, കര്‍ശന നിര്‍ദേശവുമായി യു.എസ്

വാഷിംഗ്ടണ്‍ : യുഎസില്‍ ഉന്നത പഠനം ലക്ഷ്യമിട്ടിരിക്കുന്ന ഓരോ സ്റ്റുഡന്റ് വിസ അപേക്ഷകരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ‘പബ്ലിക്’ ആക്കണമെന്ന് യുഎസ് എംബസി തിങ്കളാഴ്ച അറിയിച്ചു. ദേശീയ സുരക്ഷയും പൊതു സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായാണ് ഇതെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

‘എഫ്, എം, അല്ലെങ്കില്‍ ജെ നോണ്‍-ഇമിഗ്രന്റ് വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വ്യക്തികളും യുഎസ് നിയമപ്രകാരം ആവശ്യമായ പരിശോധന സുഗമമാക്കുന്നതിന് അവരുടെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെയും സ്വകാര്യതാ ക്രമീകരണങ്ങള്‍ ‘പബ്ലിക്കായി’ ക്രമീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ എന്ന് ന്യൂഡല്‍ഹിയിലെ യുഎസ് എംബസി തിങ്കളാഴ്ച പറഞ്ഞു.

യുഎസ് അക്കാദമിക് പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എഫ് കാറ്റഗറി വിസ (എഫ്-1); വൊക്കേഷണല്‍ അല്ലെങ്കില്‍ മറ്റ് നോണ്‍-അക്കാദമിക് പഠനം പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എം കാറ്റഗറി വിസ (എം-1); പഠിപ്പിക്കാന്‍, പഠിക്കാന്‍, ഗവേഷണം നടത്താന്‍ അല്ലെങ്കില്‍ കുറച്ച് ആഴ്ചകള്‍ മുതല്‍ നിരവധി വര്‍ഷങ്ങള്‍ വരെയുള്ള കാലയളവില്‍ ജോലിസ്ഥലത്ത് പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജെ കാറ്റഗറി വിസ (ജെ-1) എന്നിവയാണ് നേടേണ്ടത്.

കഴിഞ്ഞ മാസം, യുഎസ് ഭരണകൂടം തങ്ങളുടെ എംബസികളോട് വിദ്യാര്‍ത്ഥി വിസകള്‍ക്കുള്ള അപ്പോയിന്റ്‌മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് താത്ക്കാലികമായി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ സൂക്ഷ്മപരിശോധന വ്യാപകമായി നടത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. ജൂണ്‍ 18 ന് വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ക്ക് പരിശോധന കൃത്യമാക്കുന്നതിന് അപേക്ഷകര്‍ അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പബ്ലിക് ആക്കണമെന്നും അതനുസരിച്ച് അപ്പോയിന്റ്‌മെന്റുകള്‍ അനുവദിക്കണമെന്നും പറഞ്ഞു. സ്റ്റുഡന്റ് വിസാ അപേക്ഷകരുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളനുസരിച്ചായിരിക്കും അവര്‍ക്ക് യുഎസില്‍ വിദ്യാഭ്യാസം നേടാനാകുമോ എന്നത് തീരുമാനിക്കപ്പെടുന്നത്.

More Stories from this section

family-dental
witywide