
വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയാ ഭീമന്മാരെ പിടിച്ചുലച്ച് ആഗോള തലത്തില്‍ സ്വീകാര്യത നേടിയെടുത്ത ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമാണ് ടിക് ടോക്ക്. എന്നാല്‍ ടിക് ടോക്കിന്റെ ചൈനാബന്ധം ആഗോള തലത്തില്‍ ചര്‍ച്ചയായതോടെ അതിന്റെ നിലനില്‍പ്പ് പരുങ്ങലിലാണ്. യുഎസ് പ്രതിനിധി സഭ പാസാക്കിയ ബില്ല് അനുസരിച്ച് ജനുവരി 19 നുള്ളില്‍ മാസത്തിനുള്ളില്‍ ടിക് ടോക്കിന്റെ യുഎസിലെ ആസ്തികള്‍ മറ്റൊരു സ്ഥാപനത്തിന് വിറ്റഴിച്ച് ചൈനീസ് ഉടമസ്ഥതയില്‍ നിന്ന് പൂര്‍ണമായും മാറുക. അല്ലെങ്കില്‍ രാജ്യവ്യാപക നിരോധനം നേരിടുക എന്നതാണ്. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന്റെ അവസാന പ്രവൃത്തിദിനവും ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിന്റെ തലേദിവസവുമാണ് ജനുവരി 19.
ഇപ്പോഴിതാ ജനുവരി 19 എന്ന സമയപരിധി നീട്ടണമെന്ന് തിങ്കളാഴ്ച രണ്ട് ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കള്‍ കോണ്‍ഗ്രസിനോടും പ്രസിഡന്റ് ജോ ബൈഡനോടും ആവശ്യപ്പെട്ടിരിക്കുകയാണ്. അടുത്ത ആഴ്ചത്തെ സമയപരിധിക്കുള്ളില്‍ വില്‍പ്പന പൂര്‍ത്തിയാക്കുക അസാധ്യമാണെന്ന് കമ്പനിയുടെ അഭിഭാഷകനായ നോയല്‍ ഫ്രാന്‍സിസ്‌കോയും പറഞ്ഞു. ആപ്പ് നിരോധിച്ചാല്‍, 170 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ആപ്പ് ഉപയോഗിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ് ഡാന്‍സ് ഒരു ചൈനീസ് കമ്പനിയാണ്. ചൈനയിലെ കമ്പനികള്‍ക്ക് ഒരിക്കലും ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണ പരിധിയില്‍ നിന്ന് പുറത്തുപോവാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതാണ് യുഎസിലെ കല്ലുകടിയുടെ പ്രധാനകാരണവും.
ബൈറ്റ്ഡാന്‍സിന് വിറ്റഴിക്കലില്‍ ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ ബൈഡന് 90 ദിവസം കൂടി സമയപരിധി നീട്ടാന്‍ കഴിയും.
ജനുവരി 20 ന് അധികാരമേറ്റ ശേഷം ഈ വിഷയത്തില്‍ ഒരു ‘രാഷ്ട്രീയ പരിഹാരം’ പിന്തുടരാന്‍ തനിക്ക് സമയം വേണമെന്ന് വാദിച്ചുകൊണ്ട്, നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമം നടപ്പിലാക്കുന്നത് വൈകിപ്പിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 170 ദശലക്ഷം അമേരിക്കക്കാര്‍ക്ക് അവരുടെ സംസാര സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാന്‍ ഈ നിരോധനം താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ഡെമോക്രാറ്റായ പ്രതിനിധി റോ ഖന്ന തിങ്കളാഴ്ച ബൈഡനോടും ട്രംപിനോടും അഭ്യര്‍ത്ഥിച്ചു.
കോടതി ഞായറാഴ്ചയോടെ നിയമം തടഞ്ഞില്ലെങ്കില്‍, ആപ്പിള്‍ അല്ലെങ്കില്‍ ഗൂഗിള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. എന്നാലും നിലവിലുള്ള ഉപയോക്താക്കള്‍ക്ക് കുറച്ച് സമയത്തേക്ക് ആപ്പ് ഉപയോഗിക്കാനാകും. ആക്സസ് ചെയ്യുന്നത് തുടരാം. എന്നാല്‍ ഈ വിഷയത്തില്‍ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.