
ലണ്ടന്‍: ഹെന്‍ലി പാസ്‌പോര്‍ട്ടിന്റെ പുതിയ സൂചിക പ്രകാരം യുഎസ് പാസ്‌പോര്‍ട്ട് റാങ്കിംഗില്‍ കാര്യമായ ഇടിവ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായി യുഎസ് പാസ്‌പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ നിന്ന് പുറത്തായി.
2014-ല്‍ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കന്‍ പാസ്‌പോര്‍ട്ട്, മലേഷ്യയോടൊപ്പം 12-ാം സ്ഥാനത്തേക്കാണ് താഴ്ന്നത്. വിസ രഹിത പ്രവേശന നിയമങ്ങളിലുണ്ടായ മാറ്റങ്ങളാണ് യുഎസ് പാസ്‌പോര്‍ട്ടിന്റെ ഇടിവിന് കാരണമായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് പാസ്‌പോർട്ട് 180 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര അനുവദിക്കുന്നു.
യുഎസിനു മാത്രമല്ല യുകെയ്ക്കും പട്ടികയില്‍ സ്ഥാനമാറ്റമുണ്ട്. യുകെ പാസ്‌പോര്‍ട്ടും അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സ്ഥാനമായ എട്ടാം റാങ്കിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ജൂലൈയില്‍ ആറാം സ്ഥാനത്തായിരുന്നു ബ്രിട്ടന്റെ പാസ്‌പോര്‍ട്ട്.
ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവയാണ് റാങ്കിംഗില്‍ മുന്നില്‍. ഒന്നാം സ്ഥാനക്കാരായ സിംഗപ്പൂരിന് 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതിയുള്ളപ്പോള്‍, ദക്ഷിണ കൊറിയ (190), ജപ്പാന്‍ (189) എന്നിവ തൊട്ടുപിന്നിലുണ്ട്. ജര്‍മ്മനി, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ 188 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി നാലാം സ്ഥാനത്തും, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നിവ 187 രാജ്യങ്ങളുമായി അഞ്ചാം സ്ഥാനത്തും എത്തി. ഇന്ത്യയ്ക്കും റാങ്കിംഗില്‍ ഇടിവുണ്ട്. ഇന്ത്യയ്ക്ക് 85-ാം സ്ഥാനമാണുള്ളത്. വിസയില്ലാതെ 57 രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ക്ക് പ്രവേശിക്കാം.
അതേ സമയം, പാക്കിസ്ഥാന്‍ 103-ാം സ്ഥാനത്തേക്ക് താഴ്ന്നു. 31 രാജ്യങ്ങളിലേക്ക് മാത്രമാണ് ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ പ്രവേശനം സാധ്യമാവുക. യെമനോടൊപ്പമാണ് ഈ സ്ഥാനം. മുമ്പ് 96-ാം സ്ഥാനത്തായിരുന്നു പാക്കിസ്ഥാന്‍. 104ാം റാങ്കുള്ള ഇറാഖ് (29 രാജ്യങ്ങള്‍), 105ാം റാങ്കുള്ള സിറിയ (26 രാജ്യങ്ങള്‍), 106ാം റാങ്കുള്ള അഫ്ഗാനിസ്ഥാന്‍ (24 രാജ്യങ്ങള്‍) എന്നിവ മാത്രമാണ് പാക്കിസ്ഥാന് പിന്നിലുള്ളത്.
US out of the list of the 10 most powerful passports in the world